തൃശൂര്‍: ദീർഘദൂര യാത്രക്കായി എസി ബസ് ബുക്ക് ചെയ്ത കുടുംബത്തിന് കിട്ടിയത് നോണ്‍ എസി ബസ്. മടക്ക യാത്രക്കായി സ്വിഫ്റ്റ് എയര്‍ബസ് ബുക്ക് ചെയ്തപ്പോള്‍ വന്നത് ഫാസ്റ്റ് പാസഞ്ചറും. ചാലക്കുടി കൂടപ്പുഴ ചേനോത്തുപറമ്പില്‍ ഷെയ്ഖ് സാഹിലും ഭാര്യയും സഹോദരന്റെ മകളും അടങ്ങിയ കുടുംബമാണ് ദുരിതമനുഭവിച്ചത്.
പാതിരാത്രിക്ക് കെഎസ്ആര്‍ടിസി ബസിനായി നാലര മണിക്കൂറോളം ആണ് ഇവർ കാത്തിരുന്നത്. എന്നാൽ ബുക്ക് ചെയ്ത ബസിന്റെ ചാര്‍ജ് മടക്കിത്തരാന്‍ ആവശ്യപ്പെട്ടപ്പോള്‍ നേരിട്ടു നല്‍കാന്‍ നിവൃത്തിയില്ലെന്നും അക്കൗണ്ടിലേക്കു വരുന്നതുവരെ കാത്തിരിക്കാനുമാണ് കണ്ടക്ടര്‍മാർ നൽകിയ മറുപടി.
മെയ് 8നു ആണ് സംഭവം. സഹോദരന്റെ മകളെ വയനാട്ടിലെ വീട്ടിലേക്കു കൊണ്ടുപോകാന്‍ സുഖമില്ലാത്ത ഭാര്യയെയും കൂട്ടി രാത്രി 11 നു ഷെയ്ഖ് സാഹിൽ ചാലക്കുടിയിലാണ് ബസ് കാത്തുനിന്നത്. എസി ബസിന് 1736 രൂപ ബുക്കിങ് ചാര്‍ജ് അടക്കുകയും ചെയ്തു. എന്നാൽ 3 മണിക്കൂര്‍ വൈകി പുലര്‍ച്ചെ 2ന് നോണ്‍ എസി ബസ് ആണ് ചാലക്കുടിയിൽ എത്തിയത്.
സമാനമായി 12നു തിരികെ കല്‍പറ്റയില്‍ നിന്ന് ചാലക്കുടിയിലേക്കു രാത്രി 9.15നു ബുക്ക് ചെയ്ത സ്വിഫ്റ്റ് എയര്‍ ബസിനു പകരം വന്നത് ഫാസ്റ്റ് പാസഞ്ചറും. ഒന്നര മണിക്കൂര്‍ വൈകി രാത്രി 10.45ന് ആണ് ബസ് എത്തിയത്.
സംഭവം കണ്ടക്ടറോട് പരാതി അറിയിച്ചപ്പോള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോടു പറഞ്ഞ് പരിഹരിക്കാനായിരുന്നു മറുപടി. വളരെ മോശമായിട്ടായിരുന്നു ജീവനക്കാർ പെരുമാറിയതെന്ന് ഷെയ്ഖ് സാഹില്‍ ആരോപിച്ചു.
സംഭവത്തില്‍ നടപടിയും നഷ്ടപരിഹാരവും ആവശ്യപ്പെട്ട് ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാറിനും മാനേജിങ് ഡയറക്ടര്‍ക്കും സാഹിൽ പരാതി നൽകിയിട്ടുണ്ട്.