ഹരിപ്പാട്: വിവാഹത്തിന് സ്വര്‍ണത്തിനൊപ്പം ഇമിറ്റേഷന്‍ ആഭരണങ്ങള്‍ ധരിക്കാന്‍ വരന്റെ വീട്ടുകാര്‍ വിസമ്മതിച്ചതിനെ തുടർന്ന് യുവതി പിന്മാറിയ സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കി വധുവിന്റെ അമ്മ. വരന്റെ വീട്ടുകാരുടെ ഭീഷണിയും ആക്ഷേപവും കാരണമാണ് മകള്‍ വിവാഹത്തില്‍ നിന്നും പിന്മാറിയതെന്നാണ് പരാതിയിലെ ആരോപണം.
വിവാഹത്തോടനുബന്ധിച്ച് ഹൽദി ചടങ്ങ് നടക്കുന്ന ദിവസമാണ് പരാതിക്കാസ്പദമായ സംഭവമുണ്ടായത്. സ്വര്‍ണം അണിയിച്ച് വിവാഹത്തിന് ഇറക്കിയില്ലെങ്കില്‍ മണ്ണെണ്ണയൊഴിച്ച് ആത്മഹത്യ ചെയ്യുമെന്ന് വരന്റെ വീട്ടുകാര്‍ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. പെണ്‍കുട്ടിയുടെ വീട്ടിലെത്തി ആത്മഹത്യ ചെയ്യുമെന്നായിരുന്നു ഭീഷണിയെന്നും പരാതിയില്‍ പറയുന്നു.
ആലപ്പുഴ ഹരിപ്പാടാണ് സംഭവം നടന്നത്. വിവാഹത്തിനായി 15 പവന്റെ ആഭരണങ്ങളാണ് വധുവിന്റെ വീട്ടുകാര്‍ വാങ്ങിയത്. എന്നാൽ ഇതിനൊപ്പം ഇമിറ്റേഷന്‍ ആഭരണങ്ങളും അണിയിക്കുമെന്ന് വധുവിന്റെ അമ്മ വരന്റെ വീട്ടുകാരെ അറിയിച്ചു. ഇതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്.
ഹല്‍ദി ആഘോഷത്തിനിടെ വരന്റെ ബന്ധുക്കളില്‍ ചിലര്‍ ‘പെണ്ണിനെ മുക്കുപണ്ടം അണിയിക്കുകയാണെ’ന്ന രീതിയില്‍ ആക്ഷേപിച്ചെന്നും ആരോപണമുണ്ട്. തുടർന്ന് കരീലക്കുളങ്ങര പോലീസ് സ്റ്റേഷനില്‍ ഇരുവീട്ടുകാരും തമ്മില്‍ ചർച്ച നടക്കുന്നതിനിടെ പെൺകുട്ടി വിവാഹത്തിന് താത്പര്യമില്ലെന്ന് അറിയിക്കുകയായിരുന്നു.
ചര്‍ച്ചയില്‍ വിവാഹത്തിനു സമ്മതമാണെന്ന് വരനും ബന്ധുക്കളും അറിയിച്ചു. എന്നാല്‍, ആഭരണത്തിന്റെ പേരില്‍ ആക്ഷേപിച്ചതിനാല്‍ വിവാഹത്തിനു താത്പര്യമില്ലെന്ന നിലപാടിലായിരുന്നു പെൺകുട്ടി.
രണ്ടുവര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹനിശ്ചയം നടന്നത്. വരന്റെ വീട്ടുകാര്‍ തന്റെ കൈയില്‍ നിന്ന് നാലരപ്പവന്റെ മാലയും കല്യാണച്ചെലവിന് 50,000 രൂപയും വാങ്ങിയതായി പെണ്‍കുട്ടിയുടെ അമ്മ ആരോപിച്ചിരുന്നു.
അതും നിശ്ചയത്തിനു ചെലവായ രണ്ടരലക്ഷം രൂപയും കല്യാണ ഒരുക്കത്തിനു ചെലവായ തുകയും മടക്കി നൽകാൻ നിയമനടപടി സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞിരുന്നു.
ഇരുവരുടെയും വീട്ടുകാരുമായി സംസാരിച്ചെന്നും പെൺകുട്ടി പിന്മാറിയാൽ അതനുസരിച്ചുള്ള തീരുമാനമെടുക്കുകയായിരുന്നെന്നും കരീലക്കുളങ്ങര എസ്എച്ച്ഒ അറിയിച്ചിരുന്നത്.