ന്യൂഡൽഹി: രാജ്യത്തിന്റെ സുപ്രധാന സേനാതാവളങ്ങളെയടക്കം ലക്ഷ്യമിട്ട് കഴിഞ്ഞ രാത്രി പാക്കിസ്ഥാൻ നടത്തിയ ആക്രമണം സ്ഥിരീകരിച്ച് വിദേശകാര്യ മന്ത്രാലയം.
4 വ്യോമ താവളങ്ങളടക്കം രാജ്യത്തിന്റെ സുപ്രധാനമായ 36 കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് പാകിസ്ഥാൻ സേന നടത്തിയ ആക്രമണം ഫലപ്രദമായി ഇന്ത്യ തടഞ്ഞു.
വാർത്താ സമ്മേളനത്തിൽ ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പാക്കിസ്ഥാൻ ഇന്ത്യക്ക് നേരെ നടത്തിയ ആക്രമണത്തിന് കനത്ത പ്രഹര ശേഷിയുള്ള തുർക്കിയുടെ ഡ്രോണുകൾ ഉപയോഗിച്ചതായും ഇന്ത്യ സ്ഥിരീകരിച്ചു.
അന്താരാഷ്ട്ര അതിർത്തിയിലും, നിയന്ത്രണരേഖയിലും പാക്കിസ്ഥാൻ്റെ പ്രകോപനമുണ്ടായി. നാനൂറോളം ഡ്രോണുകൾ പാകിസ്ഥാൻ ഇന്ത്യക്ക് നേരെ ഉപയോഗിച്ചു.
എന്നാൽ എല്ലാം തകർക്കാൻ ഇന്ത്യൻ സേനക്ക് സാധിച്ചു. ഇന്ത്യയുടെ തിരിച്ചടി പാകിസ്ഥാന് വലിയ ആഘാതമുണ്ടാക്കി.
ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനത്തിൻ്റെ ശക്തി പാക്കിസ്ഥാൻ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതിരോധത്തിന് യാത്രാ വിമാനങ്ങളെ പാകിസ്ഥാൻ മറയാക്കിയിരുന്നു.
പാകിസ്ഥാൻ ഇന്ത്യക്ക് നേരെ ആക്രമണം നടത്തുന്ന സമയത്ത് ദമാമിൽ നിന്ന് ലാഹോറിലേക്ക് യാത്രാ വിമാനവും പറന്നുവെന്ന് ഇന്ത്യ സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്ത്യക്ക് നേരെ നടത്തിയ ആക്രമണത്തിൻ്റെ ഉത്തരവാദിത്തം പാകിസ്ഥാൻ നിഷേധിക്കുന്നത് വളരെ ഏറെ പരിഹാസ്യമാണെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി തുറന്നടിച്ചു.
പൂഞ്ചിലെ ഗുരുദ്വാര പാകിസ്താൻ ആക്രമണത്തിൽ തകർന്നിരുന്നു. പൂഞ്ചിലെ ക്രൈസ്റ്റ് സ്കൂളിന് നേരെയും ആക്രമണമുണ്ടായി.
വിദ്യാർത്ഥികളുടെ വീടിന് നേരെയും ആക്രമണം നടന്നതായും ആക്രമണത്തിൽ 2 വിദ്യാർത്ഥികൾ മരിച്ചനും കന്യാസ്ത്രീ മഠത്തിന് നേരെയും പാകിസ്ഥാന്റെ ഷെല്ലാക്രമണം നടന്നുവെന്നും ഇന്ത്യ സ്ഥിരീകരിച്ചു.