കോട്ടയം: രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ശബരിമല സന്ദർശനം റദ്ദാക്കി. ഇടവമാസ പൂജകൾ കണ്ട് തൊഴാൻ രാഷ്ട്രപതി ദ്രൗപദി മുർമു എത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.
അതിർത്തിയിലെ സംഘർഷവും അക്രമസാധ്യതകളും പരിഗണിച്ചാണ് രാഷ്ട്രപതി ശബരിമല യാത്ര റദ്ദാക്കിയതെന്നാണ് വിവരം.ഈ മാസം 18, 19 തീയതികളിൽ രാഷ്ട്രപതി ശബരിമലയിൽ എത്തുമെന്നായിരുന്നു നേരത്തെ ലഭിച്ചിരുന്ന വിവരം.
ഇത് പരിഗണിച്ച് ദേവസ്വം ബോർഡും സർക്കാരും വിവിധ ക്രമീകരണങ്ങൾ ആരംഭിച്ചിരുന്നു. നിലക്കൽ ഹെലിപ്പാടിന് സമീപവും റോഡുകളുടെ വികസനവുംതുടങ്ങിയിരുന്നു. എന്നാൽ രാഷ്ട്രപതി എത്തില്ലെന്ന് ദേവസ്വം ബോർഡിനെ അറിയിച്ചെന്നാണ് വിവരം.
ഇതേത്തുടർന്ന് ഇടവ മാസ പൂജയ്ക്ക് വെർച്ചൽ ക്യൂ ബുക്ക് ചെയ്യുന്നതിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം ദേവസ്വം ബോർഡ് ഒഴിവാക്കിയിട്ടുണ്ട്.
മെയ് 18, 19 തീയതികളിൽ വെർച്ചൽ ക്യൂ ബുക്ക് ചെയ്യുന്നതിന് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളാണ് ഒഴിവാക്കിയിരിക്കുന്നത്. ഈ ദിവസങ്ങളിൽ വെർച്ചൽ ക്യൂ ബുക്ക് ചെയ്തു തീർഥാടകർക്ക് ദർശനം നടത്താവുന്നതാണെന്ന് ദേവസ്വം ബോർഡ് അറിയിച്ചു.









