പത്തനംതിട്ട: നീറ്റ് പരീക്ഷയിൽ ആൾമാറാട്ട ശ്രമം നടത്തിയ വിദ്യാർഥിയെ പിടികൂടി പോലീസ്. തിരുവനന്തപുരം സ്വദേശിയായ വിദ്യാർഥിയാണ് പിടിയിലായത്. വ്യാജ ഹാൾടിക്കറ്റുമായാണ് ഇയാൾ പരീക്ഷക്കെത്തിയത്.
ഇന്ന് ഉച്ചയോടെ പത്തനംതിട്ട തൈക്കാവ് വിഎച്ച്എസ്എസ് പരീക്ഷാ സെന്ററിലാണ് സംഭവം നടന്നത്. മറ്റൊരു വിദ്യാർഥിയുടെ പേരിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി വ്യാജ ഹാൾ ടിക്കറ്റ് ചമച്ച് പരീക്ഷയ്ക്ക് എത്തുകയായിരുന്നു.
ഹാൾടിക്കറ്റ് പരിശോധനയിൽ തട്ടിപ്പ് കണ്ടെത്തിയ എക്‌സാം സെന്റർ അധികൃതർ ഉടൻ പൊലീസിനെ വിവരമറിയിച്ചു. തുടർന്ന് പത്തനംതിട്ട പൊലീസെത്തി വിദ്യാർഥിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിദ്യാർഥിയെ ചോദ്യം ചെയ്തുവരികയാണ്.
സംഭവത്തിൽ ഹാൾടിക്കറ്റിൽ പേരുണ്ടായിരുന്ന വിദ്യാർഥിക്ക് ബന്ധമുണ്ടോയെന്നും സെന്ററിലുള്ള ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കും.