ന്യൂഡൽഹി: ആത്മീയ ഗുരുവും യോഗ പരിശീലകനുമായ പത്മശ്രീ ബാബ ശിവാനന്ദ് അന്തരിച്ചു.
128-ാം വയസിലായിരുന്നു വിയോഗം.പത്മശ്രീ ജേതാവുമായ ബാബ ശിവാനന്ദ് വാർധക്യസഹജമായ ബുദ്ധിമുട്ടുകളെ തുടർന്ന് വാരണാസിയിൽ വച്ചാണ് അന്ത്യശ്വാസമെടുത്തത്.
ബാബയുടെ വിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അന്ത്യാഞ്ജലി അർപ്പിച്ചു. 2022-ലാണ് രാജ്യം അദ്ദേഹത്തിന് പദ്മശ്രീ നൽകി ആദരിച്ചത്.
കാശി സ്വദേശിയും യോഗാ പരിശീലകനുമായ ശിവാനന്ദ് ബാബയുടെ വിയോഗവാർത്ത കേൾക്കുന്നത് അങ്ങേയറ്റം ദുഃഖകരമാണ്.
യോഗയ്‌ക്കും സാധനയ്‌ക്കും വേണ്ടി സമർപ്പിച്ച അദ്ദേഹത്തിന്റെ ജീവിതം രാജ്യത്തെ എല്ലാ തലമുറകളെയും പ്രചോദിപ്പിക്കുമെന്ന് മോദി പറഞ്ഞു.
‘യോഗയിലൂടെ സമൂഹത്തെ സേവിച്ചതിന് അദ്ദേഹത്തിന് പത്മശ്രീയും ലഭിച്ചു ശിവാനന്ദ് ബാബയുടെ ശിവലോകത്തിലേക്കുള്ള വേർപാട് അദ്ദേഹത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ദശലക്ഷകണക്കിന് പേർക്ക് ഇത് വലിയൊരു നഷ്ടമാണ്.
ഈ സങ്കടകരമായ സമയത്തിൽ അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിക്കുന്നു എന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
ബിഎച്ച് യു ആശുപത്രിയിൽ ഏപ്രിൽ 30 മുതൽ ചികിത്സയിലായിരുന്നു ശനിയാഴ്ച രാത്രിയാണ് വിയോഗം. 1896 ഓഗസ്റ്റ് എട്ടിന് പഴയ പശ്ചിമ ബംഗാളിലെ(ഇപ്പോഴത്തെ ബംഗ്ലാദേശ്) സിൽഹെറ്റ് ജില്ലയിലാണ് ജനിച്ചത്.
ആറാം വയസിൽ അനാഥനായ ശിവാനന്ദയെ ആത്മീയതയിലേക്ക് വഴിതിരിക്കുന്നത് അദ്ദേഹത്തിന്റെ ഗുരുവായ ഓംകാരാന്ദയാണ്.
പുലർച്ച മൂന്നുമണിക്ക് ബാബയുടെ ഒരു ദിവസം തുടങ്ങുന്നത്. യോഗപരിശീലനവും ലഘു ഭക്ഷണവുമായിരുന്നു ശീലങ്ങൾ. യോഗ, ധ്യാനം, ആത്മീയ പരിശീലനം എന്നിവയെ കേന്ദ്രീകരിച്ചുള്ള അച്ചടക്കമുള്ള ജീവിതശൈലിക്ക് ഏറെ പ്രശസ്തനായിരുന്നു. അദ്ദേഹത്തിനെ രോഗങ്ങളും അലട്ടിയിരുന്നില്ല.