ഡൽഹി: ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ ഒരു മലയാളിയും കൊല്ലപ്പെട്ടതായി വിവരം. കൊച്ചി ഇടപ്പള്ളി സ്വദേശി രാമചന്ദ്രൻ(68) ആണ് മരിച്ചത്. കുടുംബത്തോടൊപ്പം ഇന്നലെയാണ് രാമചന്ദ്രൻ കാശ്മീരിൽ എത്തിയത്.
മറ്റു കുടുംബാംഗങ്ങൾ സുരക്ഷിതരാണെന്നാണ് വിവരം. ഇടപ്പള്ളി മോഡേൺ ബ്രെഡ് അടുത്ത് മങ്ങാട്ട് റോഡിലാണ് രാമചന്ദ്രൻ താമസിച്ചിരുന്നത്. ഇദ്ദേഹത്തിന്റെ മകൾ കഴിഞ്ഞ ദിവസമാണ് ദുബായിൽ നിന്ന് എത്തിയത്.
ഏപ്രില്‍ 16ന് വിവാഹിതനായ കൊച്ചിയില്‍ സേവനമനുഷ്ഠിച്ചിരുന്ന നേവി ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടിട്ടുണ്ട്. നാവികസേനയിലെ ലെഫ്റ്റനൻ്റ് വിനയ് അഗർവാളാണ് കൊല്ലപ്പെട്ടത്. ഹരിയാന സ്വദേശിയായ ഇദ്ദേഹത്തിന്റെ വിവാഹം 16 നാണ് വിവാഹം നടന്നത്. മധുവിധു ആഘോഷിക്കാൻ ഭാര്യയുമായി എത്തിയപ്പോഴാണ് ആക്രമണമുണ്ടായത്.
അതേസമയം, പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 26 ആയി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ശ്രീനഗറിലെത്തി. മുഖ്യമന്ത്രി ഒമർ അബ്ദുള്ള ജമ്മു കാശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുമായി അമിത്ഷാ സാഹചര്യം ചർച്ച ചെയ്യുകയാണ്.
ഭീകരാക്രമണം നടന്ന സ്ഥലം അമിത് ഷാ നാളെ സന്ദർശിക്കും. ഏഴ് ഭീകരരുടെ സംഘമാണ് ആക്രമണം നടത്തിയതെന്ന് സുരക്ഷാ സേന അറിയിച്ചു.