കൊളുന്ത് ഉത്പാദനം കൂടിയതിൻ്റെ പ്രയോജനം കിട്ടാതെ പൂട്ടിക്കിടക്കുന്ന
തോട്ടങ്ങളിലെ തൊഴിലാളികളും, ഹൈറേഞ്ചിലെ ചെറുകിട തേയില കർഷകരും. ഫാക്ടറികൾ വിലയിടിക്കുന്നതാണ്
തൊഴിലാളികൾക്കും കർഷകർക്കും തിരിച്ചടിയായത്. ഒരു മാസമായി ലഭിച്ച വേനൽ മഴയാണ് കൊളുന്തിൻ്റെ ഉത്പാദനം കൂടാൻ സഹായകമായത്.
എന്നാൽ ഇതിൻ്റെ പ്രയോജനം ഇവർക്ക് ലഭിക്കുന്നില്ല. പൂട്ടിക്കിടക്കുന്ന ചീന്തലാർ, ലോൺട്രി, കോട്ടമല , ബോണാമി തോട്ടങ്ങളിലെ തൊഴിലാളികൾ സംയുക്ത ട്രേഡ് യൂണിയനുകൾ വീതിച്ചു നൽകിയ പ്ലോട്ടുകളിൽ നിന്ന് കൊളുന്തു നുള്ളിയാണ് ഉപജീവനം നടത്തുന്നത്.
ഇടനിലക്കാരാണ് ഇവരിൽ നിന്ന് കൊളുന്തു വാങ്ങി ഫാക്ടറികളിൽ എത്തിക്കുന്നത്. അതുപോലെ തന്നെ ഹൈറേഞ്ചിൽ ആയിരക്കണക്കിന്
ചെറുകിട തേയില കർഷകരുണ്ട്. കൊളുന്തിനെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന കർഷകരും ഇക്കൂട്ടത്തിലുണ്ട്.
ഒരാഴ്ച മുൻപ് ഒരു കിലോ കൊളുന്തിന് 24 രൂപ തൊഴിലാളികൾക്കും കർഷകർക്കും ലഭിച്ചിരുന്നു. ഈ സമയം ഉത്പാദനം തീരെ കുറവായതിനാൽ ഉയർന്ന വിലയുടെ ആന്വകൂല്യം ഇവർക്ക് കിട്ടിയില്ല. എന്നാലിപ്പോൾ ഒരു കിലോ
കൊളുന്തിൻ്റെ വില 18 രൂപയായി കുറഞ്ഞു.
ഒരാഴ്ചകൊണ്ട് ആറ് രൂപയാണ് ഇടിഞ്ഞത്. ഇനിയും വില കുറയുമെന്ന സൂചനയാണ് ഫാക്ടറികൾ നൽകുന്നതെന്ന് എജൻ്റുമാർ പറയുന്നു. വേനൽ മഴയിലുണ്ടായ
കൊളുന്തായതിനാൽ ഗുണമേന്മ കുറവാണ് എന്ന് പറഞ്ഞ് വിലയിടിക്കുക, വെള്ളത്തിൻ്റെ പേരിൽ തൂക്കം കുറയ്ക്കുക തുടങ്ങിയ ചൂഷണംകൂടി
തൊഴിലാളികളും കർഷകരും നേരിടേണ്ടി വരുന്നുണ്ട്.
സ്വന്തമായി ഫാക്ടറിയുള്ള വൻകിട തോട്ടം ഉടമകൾക്ക് എസ്റ്റേറ്റുകളിൽ നിന്ന് ആവശ്യത്തിന് കൊളുന്ത് കിട്ടുന്നുണ്ട്. പുറത്തു നിന്ന് കൊളുന്ത് വാങ്ങുന്ന ഫാക്ടറികൾ തമ്മിൽ ആലോചിച്ചാണ് വില നിശ്ചയിക്കുന്നത്.
വിപണിയിൽ കൊളുന്തിൻ്റെ വില നിശ്ചയിക്കുന്നതിന് നിയമപരമായ സംവിധാനവുമില്ല. ഇതു കാരണം കിട്ടുന്നത് വാങ്ങേണ്ട ഗതികേടിലാണ് തൊഴിലാളികളും ചെറുകിട കർഷകരും.