ചെന്നൈ: തമിഴ്നാട് ബിജെപി സംസ്ഥാന അദ്ധ്യക്ഷനായി നൈനാർ നാഗേന്ദ്രൻ പത്രിക സമർപ്പിച്ചു. അദ്ദേഹത്തെ നാളെ തന്നെ പാർട്ടി അദ്ധ്യക്ഷനായി പ്രഖ്യാപിക്കും.
നൈനാർ നാഗേന്ദ്രൻ മാത്രമാണ് ഇന്ന്പത്രിക സമർപ്പിച്ചത്.
നൈനാറിനെ നിലവിലെ സംസ്ഥാന അദ്ധ്യക്ഷൻ കെ അണ്ണാമലൈയും വാനതി ശ്രീനിവാസനും എച്ച് രാജയും പൊൻ രാധാകൃഷ്ണനും പിന്തുണച്ചതോടെ നാളെ തന്നെ പ്രഖ്യാപനം വരും.
അദ്ധ്യക്ഷ സ്ഥാനത്തേക്ക് അപേക്ഷ ക്ഷണിച്ചു കൊണ്ടുള്ള ബിജെപിയുടെ വിജ്ഞാപനത്തിൽ ഏറ്റവും കുറഞ്ഞത് 10 വർഷമെങ്കിലും പ്രവർത്തകനാകണമെന്ന നിബന്ധന ഉൾപ്പെടുത്തിയിരുന്നു.
എന്നാൽ 2017ൽ പാർട്ടിയിൽ എത്തിയ നൈനാർ നാഗേന്ദ്രയ്ക്ക് ഇത് തിരിച്ചടിയാകുമെന്ന് കരുതി. പക്ഷെ പാർട്ടി കേന്ദ്ര നേതൃത്വത്തിന്റെ അറിവോടെ നൈനാറിന് പ്രത്യേക ഇളവ് നൽകുകയായിരുന്നു.
ബി.ജെ.പി അധ്യക്ഷൻ അണ്ണാമലൈയുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്നാണ് ഇപിഎസിന്റെ നേതൃത്വത്തിലുള്ള അണ്ണാഡിഎംകെ എൻഡിഎ മുന്നണി വിട്ടത്.
ബിജെപിയുടെ തലപ്പത്തേക്ക് നൈനാർ എത്തുന്നതോടെ അണ്ണാ ഡിഎംകെ മുന്നണിയിലേക്ക് തിരിച്ചെത്തുമെന്നാണ് വിവരം. നിലവിൽ ചെന്നൈയിലുള്ള അമിത് ഷാ അണ്ണാ ഡിഎംകെ നേതൃത്വവുമായി സഖ്യ ചർച്ച നടത്തിയിട്ടുണ്ട്.