വാഷിങ്ടൺ: ലോക രാജ്യങ്ങൾക്കുമേൽ യു.എസ് ചുമത്തിയ അധിക ഇറക്കുമതി തീരുവ താത്ക്കാലികമായി റദ്ദാക്കി. 90 ദിവസത്തേക്കാണ് അധിക ഇറക്കുമതി തീരുവ ചുമത്തുന്നത് നിർത്തിവച്ചിരിക്കുന്നത്.
ഈ കാലയളവിൽ അടിസ്ഥാന പകരച്ചുങ്കം 10 ശതമാനം മാത്രമായിരിക്കുമെന്നും ട്രംപ് പറഞ്ഞു. എന്നാൽ, ചൈനക്ക് ഇളവ് ബാധകമല്ലെന്നും അമേരിക്കൻ പ്രസിഡന്റ് കൂട്ടിച്ചേർത്തു.
യു.എസ് ഉൽപ്പന്നങ്ങൾക്ക് മറ്റു രാജ്യങ്ങൾ അന്യായ ഇറക്കുമതിതീരുവ ഈടാക്കുന്നുവെന്ന് ആരോപിച്ചാണ് ഡൊണാൾഡ് ട്രംപ് പകരച്ചുങ്കം ഏർപ്പെടുത്തിയത്.
എന്നാൽ തീരുമാനം തിരിച്ചടിയാകുമോ എന്ന ആശങ്കയിലാണ് താത്ക്കാലികമായി ട്രംപ് റദ്ദ് ചെയ്തത് എന്നാണ് റിപ്പോർട്ട്. അതേസമയം. ചൈനയ്ക്ക് ഇളവ് നൽകാൻ ട്രംപ് തയ്യാറായിട്ടില്ല.
അതുമാത്രവുമല്ല, ചൈനയ്ക്കുള്ള ഇറക്കുമതിത്തീരുവ 125 ശതമാനമായി ഉയർത്തുകയും ചെയ്തു. ചൈനയ്‌ക്കു മേൽ ഇത്മൂന്നാം തവണയാണ് അമേരിക്ക പകരച്ചുങ്കം ചുമത്തുന്നത്.
യു.എസിൽ നിന്നും ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങൾക്ക് ഉയർന്ന തീരുവ ഈടാക്കി ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ ദ്രോഹിക്കുകയാണ് എന്നാരോപിച്ചാണ് ട്രംപ് പകരം തീരുവയ്ക്കുള്ള നടപടികൾ തുടങ്ങിയത്.
ഏപ്രിൽ രണ്ടിനകം ഇറക്കുമതി തീരുവ പിൻവലിച്ചില്ലെങ്കിൽ പകരച്ചുങ്കം പ്രാബല്യത്തിൽ വരുമെന്നാണ് ട്രംപ് പറഞ്ഞിരുന്നത്.
യുഎസ് പണം കൊണ്ട് മറ്റു രാജ്യങ്ങൾ സമ്പന്നരായെന്നും പുതിയ നടപടിയിലൂടെ രാജ്യത്ത് കൂടുതൽ വ്യവസായങ്ങൾ വരുമെന്നും ദേശീയ കടവും ടാക്സ് നിരക്കുകളും കുറയ്ക്കാൻ കഴിയുമെന്നും ട്രംപ് പറഞ്ഞു.