കാണാതായ ഒന്‍പത് വിദ്യാര്‍ഥികളില്‍ എട്ടുപേരുടെ കൈകള്‍ വെട്ടി നുറുക്കി ബാഗിലാക്കി ഉപേക്ഷിച്ച നിലയില്‍ റോഡരികില്‍ നിന്നും കണ്ടെത്തി. മെക്സിക്കോയിലാണ് അവധി ആഘോഷിക്കാന്‍ പോയ വിദ്യാർത്ഥികൾക്ക് ഇത്തരത്തിൽ ദാരുണ അന്ത്യം ഉണ്ടായത്. ഞായറാഴ്ചയാണ് സാന്‍ ജോസ് മിഹ്വാട്ലനില് നിന്നും മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തിയത്.
അഞ്ച് പെണ്‍കുട്ടികളുടെയും നാല് പുരുഷന്‍മാരുടെയും മൃതദേഹഭാഗങ്ങളാണ് ഇത്തരത്തിൽ കണ്ടെത്തിയത്. ബാഗിലാക്കി ട്രക്കില്‍ വഴിയരികില്‍ ഉപേക്ഷിച്ച നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
മരിച്ചവരില്‍ ഏയ്ജി ലിസ് (29), ബ്രെന്‍ഡ മരിയേല്‍ (19), ജാക്വിലിന്‍ ഏയ്ലറ്റ് (23), നവമി യാമിലത്ത് (28), ലെസ്ലി നോയ (21), റൗള്‍ ഇമ്മാനുവല്‍ (28) റൂബന്‍ ആന്‍റോ, റൊണാള്‍ഡോ അര്‍മാന്‍ഡോ എന്നിവരെ തിരിച്ചറിഞ്ഞു. ഒരാളെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല.
ബിരുദം നേടിയത് ആഘോഷിക്കാന്‍ ബീച്ചിലേക്ക് പോയ 19വയസിനും 30 വയസിനും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ഥികളാണ് ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടത്. എട്ട് ജോഡി കൈകൾ ബാഗിലാക്കി പൂട്ടിയ നിലയിലും രണ്ട് കൈ ട്രക്കില്‍ നിലത്തിട്ടിരിക്കുന്നതായും കണ്ടെത്തിയെന്ന് പൊലീസ് പറയുന്നു.
സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിലവില്‍ ആരെയും പിടികൂടാനായിട്ടില്ല.