തിരുവനന്തപുരം: എട്ടാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. മിനിമം മാര്‍ക്ക് (30 ശതമാനം) അടിസ്ഥാനത്തിലുള്ള പരീക്ഷാ ഫലമാണ് പ്രഖ്യാപിച്ചത്. പൂര്‍ണ രൂപത്തിലുള്ള ഫലപ്രഖ്യാനം നാളെ നടക്കും.
മിനിമം മാര്‍ക്ക് ഏര്‍പ്പെടുത്തിയതിനു ശേഷമുള്ള ആദ്യ ഫല പ്രഖ്യാപനമാണ് ഇന്ന് നടന്നത്. സംസ്ഥാനത്ത് ആകെ 3,136 സ്‌കൂളുകളിലാണ് എട്ടാം ക്ലാസിലെ വാര്‍ഷിക പരീക്ഷ നടത്തിയത്. ഇതില്‍ 1,229 സര്‍ക്കാര്‍ മേഖലയിലും 1,434 എയിഡഡ് മേഖലയിലും 473 അണ്‍ എയിഡഡ് മേഖലയിലുമാണ്.
എഴുത്തു പരീക്ഷയില്‍ യോഗ്യത മാര്‍ക്ക് നേടാത്ത വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ രക്ഷകര്‍ത്താക്കളെ അറിയിക്കാനും പ്രസ്തുത വിദ്യാര്‍ഥികള്‍ക്ക് ഏപ്രില്‍ 8 മുതല്‍ 24 വരെ പ്രത്യേക ക്ലാസുകള്‍ നല്‍കാനും ആണ് തീരുമാനം. നിശ്ചിത മാര്‍ക്ക് നേടാത്ത വിഷയങ്ങളുടെ ക്ലാസില്‍ മാത്രം വിദ്യാര്‍ഥികള്‍ പങ്കെടുത്താല്‍ മതി. രാവിലെ 9.30 മുതല്‍ 12.30 വരെയായിരിക്കും പ്രത്യേക ക്ലാസ് ഏർപ്പെടുത്തുക.
ഏപ്രില്‍ 25 മുതല്‍ 28 വരെ അതതു വിഷയങ്ങളില്‍ ഈ വിദ്യാര്‍ഥികള്‍ക്ക് പുനഃപരീക്ഷ നടത്താനും തീരുമാനിച്ചിട്ടുണ്ട്. ഏപ്രില്‍ 30 ന് പുനഃപരീക്ഷ ഫലം പ്രഖ്യാപിക്കും. ഈ പരീക്ഷയിലും മിനിമം മാര്‍ക്ക് നേടാന്‍ കഴിയാത്ത കുട്ടികളുണ്ടെങ്കില്‍ അവരെയും ഒന്‍പതാം ക്ലാസിലേക്ക് കയറ്റം നൽകാനാണ് നിര്‍ദേശം.
ഒമ്പതാം ക്ലാസ്സില്‍ മുന്‍ വര്‍ഷത്തെ പോലെ സേ പരീക്ഷ നടത്തും. വിദ്യാഭ്യാസ അവകാശ നിയമ പ്രകാരം എട്ടാം ക്ലാസ് വരെയാണ് ഓള്‍ പ്രമോഷന്‍ നല്‍കുന്നത്.