ന്യൂഡല്‍ഹി: കാന്‍സറിനു വ്യാജ മരുന്നുകള്‍ നിര്‍മിച്ച് വില്‍പ്പന നടത്തുന്ന വന്‍സംഘം പിടിയില്‍. കാന്‍സര്‍ ആശുപത്രി ജീവനക്കാര്‍ ഉള്‍പ്പെടെ എട്ടുപേരെയാണ് ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍നിന്ന് പണവും മരുന്ന് നിറയ്ക്കാന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. മോട്ടിനഗര്‍ സ്വദേശി വിപില്‍ ജെയിന്‍, കൂട്ടാളി സുരാജ് ഷാത്, ഗുരുഗ്രാം സ്വദേശി നീരജ് ചൗഹാന്‍, തുഷാര്‍, പര്‍വേസ്, കോമള്‍ തിവാരി, അഭിനയ് കോലി എന്നിവരും ബിഹാര്‍ മുസാഫര്‍പുര്‍ സ്വദേശിയായ മറ്റൊരാളുമാണ് പോലീസിന്റെ പിടിയിലായത്.
നൂറുരൂപ മാത്രം വിലവരുന്ന ആന്റി-ഫംഗല്‍ മരുന്നുകളാണ് വയലുകളിലാക്കി കാന്‍സറിനുള്ള ഇന്‍ജക്ഷനാണെന്ന് പറഞ്ഞ് പ്രതികള്‍ വില്‍പ്പന നടത്തിയിരുന്നത്. ഒരുവയലിന് ഏകദേശം ഒരുലക്ഷം രൂപ മുതല്‍ മൂന്നുലക്ഷം രൂപ വരെയാണ് ഈടാക്കിയിരുന്നത്. ജീവന്‍രക്ഷാ മരുന്നുകളെന്ന പേരില്‍ ഇന്ത്യയിലെ വിവിധഭാഗങ്ങളിലും ചൈനയിലും യു.എസിലും അടക്കം ഈ വ്യാജമരുന്നുകള്‍ വില്‍പ്പന നടത്തിയിരുന്നതായും പോലീസ് അറിയിച്ചു.
മെഡിക്കല്‍ ഷോപ്പ് ജീവനക്കാരനായിരുന്ന വിപില്‍ ജെയിനാണ് സംഘത്തിന്റെ മുഖ്യസൂത്രധാരന്‍. ഇയാളുടെ പേരിലുള്ള മോട്ടി നഗറിലെ രണ്ട് ഫ്‌ളാറ്റുകളിലാണ് വ്യാജ മരുന്ന് നിര്‍മിച്ചിരുന്നത്. വയലുകളില്‍ മരുന്ന് നിറയ്ക്കാനുള്ള സജ്ജീകരണങ്ങളും സഹായികളും ഇവിടെയുണ്ടായിരുന്നു. മോട്ടിനഗറിലെ ഫ്‌ളാറ്റില്‍ പോലീസ് നടത്തിയ പരിശോധനയില്‍ മൂന്ന് കാപ്-സീലിങ് മെഷീനുകള്‍, ഹീറ്റ് ഗണ്‍, 197 ഒഴിഞ്ഞ വയലുകള്‍ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. പണമായി 50,000 രൂപയും ആയിരം യു.എസ് ഡോളറും ഇവിടെനിന്ന് കണ്ടെടുത്തു.
സംഘത്തിലെ മറ്റൊരാളായ നീരജ് ചൗഹാനെ ഗുരുഗ്രാമിലെ ഫ്‌ളാറ്റില്‍നിന്നാണ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ ഫ്‌ളാറ്റിലാണ് വന്‍തോതില്‍ വ്യാജമരുന്നുകള്‍ സംഭരിച്ചിരുന്നത്. 519 വയലുകള്‍ ഇവിടെനിന്ന് പിടിച്ചെടുത്തു. ഇയാള്‍ നേരത്തെ വിവിധ ആശുപത്രികളിലെ ഓങ്കോളജി വിഭാഗത്തില്‍ മാനേജരായി ജോലിചെയ്തിരുന്നു. ഈ പ്രവൃത്തിപരിചയം മുതലെടുത്താണ് 2022-ല്‍ വിപില്‍ ജെയിനുമായി ചേര്‍ന്ന് വ്യാജമരുന്ന് വില്‍പ്പന ആരംഭിച്ചത്.
പിടിയിലായ തുഷാര്‍ നീരജ് ചൗഹാന്റെ ബന്ധുവും ലാബ് ടെക്‌നീഷ്യനുമാണ്. മറ്റൊരുപ്രതിയായ പര്‍വേസ് കാന്‍സര്‍ ആശുപത്രിയിലെ ഫാര്‍മസിസ്റ്റാണ്. ഇയാളാണ് ഒഴിഞ്ഞ വയലുകള്‍ എത്തിച്ചുനല്‍കിയിരുന്നത്. കോമള്‍ തിവാരി, അഭിനയ് കോലി എന്നിവര്‍ ഡല്‍ഹിയിലെ കാന്‍സര്‍ ആശുപത്രി ജീവനക്കാരാണ്. ഇവരും ആശുപത്രിയില്‍നിന്ന് ഒഴിഞ്ഞ വയലുകള്‍ എത്തിച്ചുനല്‍കിയിരുന്നതായും പോലീസ് പറഞ്ഞു.
Read Also: വിറ്റത് 22,217 ഇലക്ടറൽ ബോണ്ടുകൾ, പാർട്ടികൾ പണമാക്കിയത് 22,030; സുപ്രീംകോടതിയെ അറിയിച്ച് എസ്.ബി.ഐ