കാസര്‍കോട്: സൈക്കിൾ ഓടിക്കുന്നതിനിടയിൽ കാൽ ചെയിനിന്റെ ഉള്ളിൽ കുടുങ്ങിയ ആറ് വയസുകാരന് രക്ഷകരായി ഫയര്‍ഫോഴ്സ്. . കാസർകോട് തളങ്കരയിലാണ് സംഭവം. ഇന്ന് ഉച്ചക്ക് രണ്ടുമണിയോടു കൂടിയാണ് കുട്ടിയുടെ കാൽ കുടുങ്ങിയത്.
കളിക്കുന്നതിനിടെ ആറാം വയസുകാരൻ സൈക്കിളിൽ നിന്ന് വീഴുകയും സൈക്കിൾ ചെയിനിന്റെ ഇടയിൽ കാൽമുട്ട് കുടുങ്ങുകയുമായിരുന്നു. തുടർന്ന് നാട്ടുകാർ ഏറെ നേരം ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
പിന്നാലെ കാസർഗോഡ് അഗ്നിശമന സേനയെ വിവരമറിയിക്കുകയായിരുന്നു. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ വി എൻ വേണുഗോപാലിന്റെ നേതൃത്വത്തിൽ സേനയെത്തി സൈക്കിളിന്റെ ചെയിൻ മുറിച്ച് നീക്കി കുട്ടിയുടെ കാൽ ഊരിയെടുത്തു. കാലിനു മുറിവ് പറ്റിയതിനാൽ കുട്ടിയെ തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.
സേനാംഗങ്ങളായ രമേശ് എം രാജേഷ് പിടി അമൽരാജ്. ജിതിൻ കൃഷ്ണൻ കെ വി. വൈശാഖ് എം എ. ഹോം ഗാർഡ് രാജു വി. എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം?; ടാപ്പിങ് തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി
പാലക്കാട്: വനത്തിനുള്ളില്‍ ടാപ്പിങ് തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് എടത്തുനാട്ടുകരയില്‍ ജനവാസമേഖലയോട് ചേർന്നാണ് മൃതദേഹം കണ്ടെത്തിയത്. കോട്ടപ്പള്ളി സ്വദേശിയായ ഉമ്മര്‍ വാല്‍പ്പറമ്പന്‍ (65)ആണ് മരിച്ചത്.
കാട്ടാനയുടെ ആക്രമണം മൂലമാണ് മരണം സംഭവിച്ചതെന്നാണ് സംശയം. പ്രദേശത്തുള്ള റബര്‍ തോട്ടത്തില്‍ രാവിലെ ജോലിയ്ക്ക് പോയതായിരുന്നു ഉമ്മർ. എന്നാൽ ഇയാളെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വനത്തിനോട് ചേര്‍ന്ന പ്രദേശത്ത് ഉമ്മറിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
അതേസമയം എപ്പോഴാണ് സംഭവം നടന്നതെന്ന കാര്യത്തിലും വ്യക്തതയില്ല. ആനയുടെ തുമ്പിക്കൈ കൊണ്ടുള്ള അടിയേറ്റാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. സ്ഥിരമായി ആനയിറങ്ങുന്ന മേഖലയിലാണ് സംഭവം നടന്നത്.