രാജ്യത്ത് ഒരു വർഷത്തിനിടെ അഞ്ച് കോടി മൊബൈൽ കണക്ഷനുകൾ റദ്ദാക്കി
രാജ്യത്തെ ഡിജിറ്റൽ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ഒരു വർഷത്തിനിടെ അഞ്ച് കോടി മൊബൈൽ കണക്ഷനുകൾ റദ്ദാക്കിയതായി ടെലികോം വകുപ്പ് അറിയിച്ചു.
സംശയാസ്പദമായ രീതിയിൽ കണ്ടെത്തിയ കണക്ഷനുകൾക്കെതിരെയാണ് ഈ കർശന നടപടി സ്വീകരിച്ചത്.
കൊച്ചിയിൽ നടന്ന ടെലികോം വകുപ്പിന്റെ ദക്ഷിണമേഖലാ വാർഷിക സുരക്ഷിത സമ്മേളനത്തിലാണ് അധികൃതർ ഈ വിവരങ്ങൾ പങ്കുവെച്ചത്.
വ്യാജ രേഖകൾ ഉപയോഗിച്ച് എടുത്തതും സൈബർ തട്ടിപ്പുകൾക്കായി ഉപയോഗിക്കുന്നതുമായ സിം കാർഡുകൾ
കണ്ടെത്താൻ സർക്കാർ നടത്തുന്ന നീക്കങ്ങൾ വലിയ വിജയമാണെന്ന് ടെലികോം ഡയറക്ടർ ജനറൽ ആർ.കെ. ഗോയലും ഡിജിറ്റൽ കമ്മ്യൂണിക്കേഷൻ കമ്മീഷൻ അംഗം ദേബ് കുമാർ ചക്രവർത്തിയും വ്യക്തമാക്കി.
സൈബർ സുരക്ഷയിൽ പൊതുജന പങ്കാളിത്തം ഉറപ്പാക്കാൻ ലക്ഷ്യമിട്ട് ആരംഭിച്ച ‘സഞ്ചാർ സാഥി’ പോർട്ടൽ ജനങ്ങൾക്കിടയിൽ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്.
ഈ കാലയളവിൽ ഏകദേശം 24 കോടി ആളുകൾ പോർട്ടലിന്റെ സേവനങ്ങൾ ഉപയോഗപ്പെടുത്തി.
നഷ്ടപ്പെട്ട മൊബൈൽ ഫോണുകൾ ബ്ലോക്ക് ചെയ്യാനും ഒരാളുടെ പേരിൽ എത്ര സിം കാർഡുകൾ നിലവിലുണ്ടെന്ന് പരിശോധിക്കാനും ഈ പോർട്ടൽ സഹായിക്കുന്നു.
സൈബർ തട്ടിപ്പുകളെ പ്രതിരോധിക്കാൻ നിർമ്മിത ബുദ്ധി (AI) അധിഷ്ഠിത പ്ലാറ്റ്‌ഫോമുകൾ കൂടുതൽ ശക്തമാക്കുമെന്നും ഉദ്യോഗസ്ഥർ വാ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഇന്ത്യയിലെ 5ജി വ്യാപനത്തെക്കുറിച്ചും സുപ്രധാനമായ വിവരങ്ങൾ അധികൃതർ പങ്കുവെച്ചു. രാജ്യത്തെ 777 ജില്ലകളിൽ 776-ലും ഇതിനോടകം 5ജി സേവനം ലഭ്യമായിട്ടുണ്ട്.
ലോകത്തിലെ തന്നെ ഏറ്റവും വേഗത്തിലുള്ള 5ജി വിന്യാസമാണ് ഇന്ത്യയിൽ നടക്കുന്നത്. ഇതിനൊപ്പം തന്നെ മൊബൈൽ ടവർ റേഡിയേഷനെക്കുറിച്ചുള്ള ആശങ്കകൾക്കും ഉദ്യോഗസ്ഥർ മറുപടി നൽകി.
ലോകാരോഗ്യ സംഘടന നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങളേക്കാൾ പത്തിരട്ടി കർശനമായ നിയന്ത്രണങ്ങളാണ് ഇന്ത്യയിൽ ടവർ റേഡിയേഷൻ കാര്യത്തിൽ പിന്തുടരുന്നത്.
പൊതുജനങ്ങൾക്ക് ‘തരംഗ് സഞ്ചാർ’ പോർട്ടൽ വഴി സ്വന്തം പ്രദേശത്തെ ടവർ റേഡിയേഷൻ നില നേരിട്ട് പരിശോധിക്കാവുന്നതാണ്.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ടെലികോം സുരക്ഷാ ഏകോപനം ലക്ഷ്യമിട്ടാണ് ഈ സമ്മേളനം സംഘടിപ്പിച്ചത്. സൈബർ തട്ടിപ്പുകൾ തടയാൻ ബാങ്കിങ് മേഖലയുമായും മറ്റ് ഏജൻസികളുമായും കൂടുതൽ സഹകരണം ഉറപ്പാക്കും.
വാ വാർത്താസമ്മേളനത്തിൽ കേരളത്തിലെ അഡീഷണൽ ഡയറക്ടർ ജനറൽ ബെന്നി ചിന്നപ്പൻ, എ.ഡി.ജി സുരേഷ് പുരി എന്നിവരും പങ്കെടുത്തു.
ആർ.ബി.ഐ, എസ്.ബി.ഐ പ്രതിനിധികളും വിവിധ ടെലികോം സേവന ദാതാക്കളും പങ്കെടുത്ത സമ്മേളനത്തിൽ ഭാവിയിലെ ഡിജിറ്റൽ വെല്ലുവിളികളെ നേരിടാനുള്ള കർമ്മപദ്ധതികൾക്കും രൂപം നൽകി.









