ആലപ്പുഴ: കൊച്ചി പുറംകടലിൽ മുങ്ങിയ ചരക്കുകപ്പലിലെ കണ്ടെയ്നറുകളെപ്പറ്റി കടുത്ത ആശങ്ക നിലനിൽക്കെ 34 എണ്ണം കൊല്ലത്തും രണ്ടെണ്ണം ആലപ്പുഴയിലും അടിഞ്ഞു. ഇതിൽ 25 എണ്ണവും കാലിയാണ്.
കൊല്ലം ചെറിയഴീക്കലിനും മുണ്ടയ്ക്കൽ കാക്കപ്പത്തോപ്പിനും ഇടയിലുള്ള തീരത്താണ് 34 കണ്ടെയ്നറുകളും അടിഞ്ഞത്. ആലപ്പുഴയിൽ അടിഞ്ഞത് ആറാട്ടുപുഴ തറയിൽക്കടവ് ഭാഗത്താണ്.
എന്നാൽ ഇവയൊന്നും രാസവസ്തുക്കൾ ഉണ്ടായിരുന്നവയല്ലെന്ന് കണ്ടെയ്നർ നമ്പരും കാർഗോയുടെ വിവരങ്ങളടങ്ങിയ ഷിപ്പിംഗ് മാനിഫെസ്റ്റോയും ഒത്തുനോക്കി സ്ഥിരീകരിച്ചു.
തീരത്ത്അടിഞ്ഞ കണ്ടെയ്നറുകൾ ടഗ്ഗും മത്സ്യബന്ധനബോട്ടുകളും ഉപയോഗിച്ച് കെട്ടിവലിച്ച് കൊല്ലം പോർട്ടിലെ യാർഡിൽ എത്തിക്കും.
ഇതിൽ അഞ്ച് കണ്ടെയ്നറുകൾ ഒഴികെ പുലിമുട്ടിലും മറ്റും തട്ടി തകർന്ന നിലയിലാണ്. ഒൻപതിൽ മാത്രമാണ് കാർഗോയുള്ളത്.
ശക്തികുളങ്ങരയിൽ അടിഞ്ഞ അഞ്ച് കണ്ടെയ്നറുകൾക്ക് കാര്യമായ കേടുപാടുകൾ പറ്റാത്തതിനാൽ ഉള്ളിൽ എന്താണെന്ന് വ്യക്തമായിട്ടില്ല.
തകർന്ന രണ്ടെണ്ണത്തിൽ ന്യൂസ് പ്രിന്റും ഗ്രീൻ ടീയുമായിരുന്നു, ചെറിയഴീക്കൽ തീരക്കടലിൽ ബാൻഡേജ് ബണ്ടിലുകൾ പൊങ്ങിക്കിടക്കുന്നുണ്ട്.
ശക്തികുളങ്ങരയിൽ അടിഞ്ഞ കണ്ടെയ്നറുകൾ ഒഴുകാതിരിക്കാൻ പൊലീസും മത്സ്യത്തൊഴിലാളികളും ചേർന്ന് വടം ഉപയോഗിച്ച് കെട്ടിനിറുത്തിയിരിക്കുകയാണ്.
കടലിൽ ഒഴുകിനടക്കുന്ന കണ്ടെയ്നറുക ശ നാവികസേനയുടെ ഡോണിയർ വിമാനം നിരീക്ഷിക്കുന്നുണ്ട്.
ഇന്നലെ പുലർച്ചെ ആറ് മണിയോടെയാണ് കൂട്ടിച്ചേർത്ത നിലയിലുള്ള രണ്ട് കണ്ടെയ്നറുകളാണ് ആറാട്ടുപുഴയിൽ അടിഞ്ഞത്.
കസ്റ്റംസ് പരിശോധനയിൽ ബോക്സുകൾക്കുള്ളിൽ പഞ്ഞിക്കെട്ടുകളാണെന്ന് സ്ഥിരീകരിച്ചിരുന്നു. ഒരു കണ്ടെയ്നർ കടൽഭിത്തിയിൽ തങ്ങിനിന്നു. രണ്ടാമത്തേത് കടൽഭിത്തിയിലിടിച്ച് തകർന്ന്, വിവിധ സ്ഥലങ്ങളിലടിഞ്ഞു.
കസ്റ്റംസ്, കൂടംകുളം അണവനിലയത്തിലുള്ള വിദഗ്ദ്ധസംഘം, ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പ്, പൊല്യൂഷൻ കൺട്രോൾ ബോർഡ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അടിയുന്ന കണ്ടെയ്നറുകൾ പരിശോധിക്കുന്നുണ്ട്.
എൻ.ഡി.ആർ.എഫിന്റെ ചെന്നൈയിൽ നിന്നുള്ള സംഘവും ക്യാമ്പ് ചെയ്യുന്നുണ്ട്. കണ്ടെയ്നറുകൾക്ക് അടുത്തേക്ക് ജനങ്ങൾ എത്താതിരിക്കാൻ 200 മീറ്റർ പരിധിയിൽ നിയന്ത്രണം ഏർപ്പെടുത്തി.