പത്തനംതിട്ടയിൽ കായികതാരമായ ദലിത് പെൺകുട്ടി കൂട്ട ലൈംഗിക ചൂഷണത്തിന് ഇരയായ സംഭവത്തിൽ ഇതുവരെ രജിസ്റ്റർ ചെയ്തത് 31 കേസുകൾ.
30 കേസുകൾ പത്തനംതിട്ട ജില്ലയിലും ഒരെണ്ണം തിരുവനന്തപുരത്തുമാണ് രജിസ്റ്റർ ചെയ്തത്. 59 പ്രതികളാണ് കേസിൽ ഉൾപ്പെട്ടിട്ടുളളത്. മുഖ്യമന്ത്രി നിയമസഭയിൽ രേഖാമൂലം നൽകിയതാണ് ഈ കണക്ക്.
59 പ്രതികളിൽ 56 പേർ അറസ്റ്റിലായിട്ടുണ്ട്. ഇതിൽ ഏഴുപേർ പ്രായപൂർത്തിയാകാത്തവരാണ്. ഇനി അറസ്റ്റിലാകാനുള്ളവരിൽ 2 പ്രതികൾ വിദേശത്തും ഒരാൾ ഒളിവിലുമാണ്.
നാലു ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. പഴുതടച്ചുള്ള അന്വേഷണം തന്നെ നടക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അതിജീവിതയായ കുട്ടി പഠിക്കുന്ന സ്‌കൂളിലെ കുടുംബശ്രീ മിഷന്റെ സ്‌നേഹിത എന്ന ഹെൽപ്പ് ഡെസ്‌കിലാണ് കുട്ടി വർഷങ്ങളായി നടക്കുന്ന ലൈംഗിക ചൂഷണം വെളിപ്പെടുത്തിയത്.
16 വയസ് മുതലാണ് പെൺകുട്ടി പീഡനത്തിന് ഇരയായത്. ഇത് രണ്ട് വർഷത്തോളമാണ് നീണ്ടത്.
ആദ്യം കാമുകനാണ് ലൈംഗികമായി ചൂഷണം ചെയ്തത്. ഇതിന്റെ ദൃശ്യങ്ങൾ പകർത്തി കാമുകൻ സുഹൃത്തുക്കൾക്ക് നൽകി. ഇതുകാട്ടി ഭീഷണിപ്പെടുത്തി നിരവധിപേരാണ് കുട്ടിയ പീഡിപ്പിച്ചത്.
പൊതുസ്ഥലത്തും പഠിക്കുന്ന സ്‌കൂളിലും വരെ പീഡനം നടന്നു. പലവട്ടം കൂട്ട ലൈംഗിക പീഡനത്തിനും ഇരയായിട്ടുണ്ട്. കായികതാരമായ പെൺകുട്ടിയെ പരിശീലകൻമാരും വെറുതേവിട്ടില്ല.
മദ്യപാനിയായ പിതാവിന്റെ ഫോൺ രാത്രിയിൽ പെൺകുട്ടിയായിരുന്നു ഉപയോഗിച്ചത്.
ഇതിലേക്ക് വിളിച്ചാണ് പലരും കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നത്. പീഡിപ്പിച്ചവരുടെ പേരും ഫോൺ നമ്പരും പെൺകുട്ടി തന്നെ ഡയറിയിൽ എഴുതി സൂക്ഷിച്ചിരുന്നു.