ഭുവനേശ്വർ: മട്ടൺ വിഭവങ്ങളെന്ന വ്യാജേനെ ബീഫ് ഐറ്റങ്ങളുണ്ടാക്കി വിറ്റ ഹോട്ടൽ പൂട്ടിച്ചു. ബീഫ് കലർന്ന മട്ടൺ തിന്ന മുന്നൂറിലധികം പേർ ദൈവകോപം വരാതിരിക്കാൻ തല മൊട്ടയടിച്ചതിന് പുറമെ പൂജാദികർമ്മങ്ങളും ശുദ്ധികലശവും നടത്തിയതായാണ് റിപ്പോർട്ട്. ഒഡീഷയിലെ പുരി ജില്ലയിലെ ചന്ദൻപൂർ ഗ്രാമത്തിലാണ് സംഭവം നടന്നത്.
ഭുവനേശ്വർ – പുരി നാഷണൽ ഹൈവേയിലുള്ള റസ്‌റ്റൊറന്റ് മട്ടൺ വിഭവങ്ങൾക്ക് വളരെ പ്രശസ്തമാണ്. ഈ മാസം ആറിന് ആട്ടിറച്ചി വ്യാപാരിയുടേതായി വന്ന വീഡിയോ സന്ദേശം നാട്ടുകാരെ ഞെട്ടിക്കുകയായിരുന്നു.
ആട്ടിറച്ചിയുടെ മറവിൽ താൻ ഈ ഹോട്ടലിൽ കൊടുക്കുന്ന മാംസത്തിൽ ബീഫ് കലർത്തി വിൽക്കാറുണ്ടെന്ന് ഗോ സംരക്ഷകർക്ക് മുമ്പിൽ തുറന്ന് പറയുന്നതായിരുന്നു വീഡിയോയിൽ ഉണ്ടായിരുന്നത്. ഈ ദൃശ്യങ്ങൾ നാടാകെ പരന്നത്തോടെ ഭക്ഷ്യ സുരക്ഷാ അധികൃതർ പ്രശ്‌നത്തിൽ ഇടപെടുകയായിരുന്നു.
റസ്റ്റൊറന്റ് ഉടമയെ ചോദ്യം ചെയ്തു. പിന്നീട്മാംസത്തിന്റെ സാമ്പിളുകൾ കൂടുതൽ പരിശോധനക്കായി ലാബിലേക്ക് അയച്ചു. സംഭവം വിവാദമുണ്ടായതിനെ തുടർന്ന് കട പൂട്ടിച്ചു. അനിഷ്ട സംഭവങ്ങൾ നടക്കാതിരിക്കാൻ പ്രദേശത്ത് പോലീസ് ബന്തവസ് ഏർപ്പെടുത്തി.
ബീഫ് തിന്ന സംഭവം പുറത്തറിഞ്ഞതോടെ ഗ്രാമത്തിലെ ക്ഷേത്ര പൂജാരി ശുദ്ധികർമ്മങ്ങൾ നടത്താൻ ബീഫ് തിന്നവരോട് നിർദ്ദേശിക്കുകയായിരുന്നു. രണ്ട് ദിവസം നീണ്ടു നിന്ന പൂജകളും പരിഹാരക്രിയ കളുമാണ് പൂജാരി വിധിച്ചത്.
ബീഫ് കഴിച്ചവർ തല മുണ്ഡനം ചെയ്യുന്നതിന് പുറമേ, പുണ്യസ്‌നാനം, ശുദ്ധികലശം, പുണ്യാഹം തളിക്കൽ, തുടങ്ങിയ കർമ്മങ്ങൾ അനുഷ്ടിച്ച് വരികയാണ്. ഇതു കൂടാതെ ഗോമൂത്രം കുടിക്കാനും പൂജാരി കല്പിച്ചിട്ടുണ്ട്.
ഹോട്ടലുകളിൽ കൃത്യമായ ഇടവേളകളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തണമെന്ന് ജില്ലാ ഭരണ കൂടം നിർദ്ദേശം നൽകി.