ഇടുക്കി: രണ്ടാം ക്ലാസ് വിദ്യാർഥിയെക്കൊണ്ട് സഹപാഠിയുടെ ഛര്‍ദി വാരിപ്പിച്ച അധ്യാപികക്കെതിരെ രക്ഷിതാക്കളുടെ പരാതി.
ഉടുമ്പന്‍ചോല സ്ലീബാമല എല്‍.പി സ്‌കൂളിലാണ് വിവാദ സംഭവം. പട്ടികജാതി വിഭാഗത്തിൽപെട്ട കുട്ടിയുടെ രക്ഷിതാക്കളാണ് ഉടുമ്പൻചോല പൊലീസിൽ അധ്യാപികക്കെതിരെ പരാതി നൽകിയത്.
നവംബർ 13നാണ് സംഭവം നടന്നത്. രണ്ടാം ക്ലാസുകാരന്‍റെ അമ്മയുടെ പരാതിയിൽ പറയുന്നത് ഇങ്ങനെയാണ്: ക്ലാസിലെ ഒരു കുട്ടി പനിയും ശാരീരിക അസ്വസ്ഥതകളും മൂലം ക്ലാസില്‍ ഛദിച്ചു. അധ്യാപിക കുട്ടികളോട് മണല്‍വാരി ചർദ്ദി മൂടാന്‍ ആവശ്യപ്പെടുകയും ചെയ്തു. പിന്നീട് തന്‍റെ കുട്ടിയോട് മാത്രമായി അത് ചെയ്യാന്‍ പറഞ്ഞെന്നാണ് പരാതി.
തന്‍റെ മകന് ഇത് വലിയ വിഷമമുണ്ടാക്കി. ടീച്ചറെ, ഞാന്‍ ഇവിടെ ഇരുന്ന് എഴുതിക്കോളാമെന്ന് പറഞ്ഞെങ്കിലും അധ്യാപിക ദേഷ്യപ്പെടുകയും കുട്ടിയെ കൂട്ടിക്കൊണ്ടുവന്ന് നിര്‍ബന്ധപൂർവം കോരിക്കളയിപ്പിക്കുകയുമായിരുന്നു. സഹപാഠിയായ കുട്ടി സഹായിക്കാന്‍ തുനിഞ്ഞപ്പോള്‍ അധ്യാപിക തടയുകയും ചെയ്തെന്ന് പരാതിയിൽ പറയുന്ന’.
നിരവധി കുട്ടികളുള്ള ക്ലാസിൽ തന്‍റെ മകനോടുമാത്രം ഇത് ചെയ്യാൻ പറഞ്ഞത് ഞങ്ങൾക്ക് വിഷമമുണ്ടാക്കി. കുട്ടിക്കുണ്ടായ ഭയം സഹിക്കാൻ കഴിയുന്നതല്ലെന്നും മാതാവ് നൽകിയ പരാതിയിൽ പറയുന്നു.
കുട്ടി ഇക്കാര്യം വീട്ടില്‍ അറിയിച്ചിരുന്നില്ല. എന്നാല്‍, അടുത്തദിവസം സഹപാഠിയില്‍നിന്ന് വിവരമറിഞ്ഞ മാതാപിതാക്കള്‍ ഇക്കാര്യം പ്രധാനാധ്യാപികയെ അറിയിക്കുകയായിരുന്നു.
എന്നാല്‍, അവര്‍ അധ്യാപികക്ക് താക്കീത് നല്‍കുന്നതില്‍ മാത്രമായി നടപടി ഒതുക്കി എന്ന് പരാതിയില്‍ പറയുന്നു. തുടര്‍ന്നാണ് കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസിൽ പരാതി നൽകിയത്.
വിഷയത്തിൽ കലക്ടർക്കും പരാതി ലഭിച്ചെന്നും പ്രധാനാധ്യാപികയോട് വിശദീകരണം നൽകാൻ നിർദേശിച്ചിട്ടുണ്ടെന്നും ഇടുക്കി വിദ്യാഭ്യാസ ഉപഡയറക്ടർ എസ്. ഷാജി മാധ്യമങ്ങളോട് പറഞ്ഞു.