ന്യൂഡൽഹി: രാജ്യത്തെ നടുക്കിയ ഡൽഹി കലാപത്തിലെ കൊലക്കേസ് പ്രതികളെ വെറുതെ വിട്ട് കോടതി. വംശീയാതിക്രമത്തിൽ ഒമ്പത് പേരെ കൊലപ്പെടുത്തിയ സംഭവത്തിൽ അഞ്ച് കേസുകളിലെ 12 പ്രതികളെയാണ് കോടതി വെറുതെവിട്ടത്.
വാട്സ്ആപ് ചാറ്റ് തെളിവായി പരിഗണിക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി വിധി പറഞ്ഞത്. കര്‍ക്കർദൂമ അഡീഷണല്‍ സെഷന്‍സ് ജഡ്ജിയാണ് പ്രതികളെ വെറുതെ വിട്ടത്.
വസ്തുതകൾ തെളിയിക്കുന്ന തെളിവായി വാട്സ്ആപ് ചാറ്റ് ഉപയോഗിക്കാൻ കഴിയില്ലെന്നും വിശ്വസനീയമായ സാക്ഷികൾ ഇല്ലെന്നു ചൂണ്ടിക്കാട്ടിയുമാണ് പ്രതികളെ ഇപ്പോൾ വെറുതെവിട്ടത്.
ഹാഷിം അലി, സഹോദരൻ അമീർ ഖാൻ എന്നിവർ ഉൾപ്പെടെ ഒമ്പത് പേർ കൊല്ലപ്പെട്ട കേസിൽ ‘ഖട്ടർ ഹിന്ദു ഏക്ത’ എന്ന വാട്സ്ആപ് ഗ്രൂപ്പിലെ ചാറ്റുകളാണ് ഡൽഹിപൊലീസ് തെളിവായി കുറ്റപത്രത്തിൽ സമർപ്പിച്ചിരുന്നത്.
കലാപം നടന്ന ഫെബ്രുവരി 25ന് രൂപവത്കരിച്ച ‘ഖട്ടർ ഹിന്ദു ഏക്ത’ എന്ന വാട്സ്ആപ് ഗ്രൂപ്പിൽ ‘നിങ്ങളുടെ ഈ സഹോദരന് രാത്രി ഒമ്പതുമണിക്ക് രണ്ട് മുസ്ലിം പുരുഷന്മാരെ കൊന്നു’ എന്ന് ലോകേഷ് സോളങ്കി എന്നയാൾ പോസ്റ്റ് ചെയ്തിരുന്നു.
ഇയാളെ ചോദ്യം ചെയ്യുകയും തുടർന്ന് കൊലക്കേസുകളിലെ പ്രതികളെ പിടികൂടുകയും ചെയ്തു. എന്നായിരുന്നു പൊലീസ് കുറ്റപത്രത്തിൽ ഉണ്ടായിരുന്നത്.
എന്നാൽ, ഗ്രൂപ്പിലെ മറ്റു അംഗങ്ങള്‍ക്ക് മുന്നില്‍ താരപരിവേഷം ലഭിക്കുകയെന്ന ഉദ്ദേശ്യത്തോടെയാവാം ലോകേഷ് സോളങ്കി വാട്സ്ആപ്പിൽ അങ്ങനെ കുറിച്ചതെന്നും രണ്ട് മുസ്ലിംകളെ കൊന്നുവെന്നതിന് അത് നേരിട്ടുള്ള തെളിവാകില്ലെന്നും ജഡ്ജി വിധിപ്രസ്താവത്തിൽ ചൂണ്ടിക്കാട്ടി.