തിരുവനന്തപുരം: തലസ്ഥാനത്ത് കനത്ത മഴ മൂലം തുടർച്ചയായി ദുരിതങ്ങൾക്ക് പരിഹാരം കാണാൻ 200 കോടി രൂപയുടെ കേന്ദ്ര സർക്കാർ അനുവദിച്ചതായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. 2024 മെയ് അവസാനത്തോടെ കേരളം കേന്ദ്രത്തിന് ഇത് സംബന്ധിച്ച പദ്ധതി സമർപ്പിക്കേണ്ടതാണെന്ന് ഞാൻ സംസ്ഥാന സർക്കാരിനെ ഓർമ്മപ്പെടുത്തുന്നുവെന്നും രാജീവ് ചന്ദ്രശേഖർ എക്‌സിലൂടെ അറിയിച്ചു.
രാജ്യത്തെ ഏഴ് നഗരങ്ങളിലെ ദുരിതനിവാരണ പ്രവർത്തനങ്ങൾക്കായി (2021 മുതൽ 2026 സാമ്പത്തിക വർഷം വരെ) 2500 കോടി രൂപയാണ് വകവെച്ചത്. പ്രസ്തുത മാതൃകയിലാണ് മറ്റു നഗരങ്ങളിലെ വെള്ളപ്പൊക്ക നിവാരണ പദ്ധതിക്ക് കേന്ദ്രം രൂപകൽപ്പന നൽകുന്നത്. ഇതിൻ പ്രകാരം തിരുവനന്തപുരം ഉൾപ്പെടെ രാജ്യത്തെ ഒൻപത് നഗരങ്ങൾക്ക് 1800 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
ഓരോ നഗരവും 200 കോടി രൂപയുടെ വെള്ളപ്പൊക്ക ദുരിത നിവാരണ പദ്ധതി ആസൂത്രണം ചെയ്തു നടപ്പാക്കണം. അതിൽ 150 കോടി രൂപ (75%) കേന്ദ്ര സർക്കാർ നൽകും. തിരുവനന്തപുരം നഗരത്തിലെ മഴയും വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ടുള്ള ദുരന്തങ്ങൾ നേരിടാനുള്ള ശേഷി വർധിപ്പിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.
തലസ്ഥാനത്തെ ജനങ്ങൾക്ക് മേൽ ദുരിതം വിതച്ച് പെയ്യുന്ന കനത്ത മഴയെത്തുടർന്നുണ്ടാകുന്ന ദുരിതങ്ങൾ ലഘൂകരിക്കുന്നതിനുള്ള കേന്ദ്ര സർക്കാർ പദ്ധതിയുടെ മെച്ചം സംസ്‌ഥാനം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.
Read Also: ‘ഡ്രൈവർമാരെ അന്ധരാക്കരുത്’; എല്‍ഇഡി, എച്ച്‌ഐഡി ഉപയോഗിക്കരുതെന്ന് മോട്ടോർ വാഹനവകുപ്പ്