തിരുവനന്തപുരം: വട്ടിയൂർകാവിൽ യുവാവ് പുഴയിൽ ചാടി മരിച്ചു. വട്ടിയൂർക്കാവ് തൊഴുവൻകോട് ആരിക്കോണം കടവിൽ 18കാരനായ ബാലുവാണ് മരിച്ചത്.
സുഹൃത്തുക്കൾക്കൊപ്പം രാത്രി 10 മണിയോടെ കടവിലേയ്ക്ക് എത്തിയ ബാലു പുഴയിലേക്ക് ചാടുകയായിരുന്നു. എന്നാൽബാലു എന്തിനാണ് പുഴയിലേയ്ക്ക് എടുത്തുചാടിയതെന്ന കാര്യം വ്യക്തമല്ല.
തിരുവനന്തപുരം ഫയർ സ്റ്റേഷനിൽ നിന്ന് സ്കൂബ ഡൈവേഴ്സ് അടങ്ങുന്ന സംഘം പുഴയിൽ നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
തൊഴുവൻകോട് ക്ഷേത്രത്തിൽ നിന്ന് ഗാനമേള കഴിഞ്ഞ് രണ്ട് സുഹൃത്തുക്കൾക്കൊപ്പമാണ് ബാലു ഈ കടവിലേയ്ക്ക് എത്തിയത്. ഒപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കൾക്ക് നീന്താൻ അറിയാത്തതിനാൽ ഇവർ പുഴയിലേക്ക് ചാടിയില്ല.
12 മണിക്ക് ശേഷമാണ് ഫയർ ഫോഴ്സ് വിവരമറിഞ്ഞു സ്ഥലത്ത് എത്തിയത്. പൊലീസിൽ വിവരം അറിയിച്ചിരുന്നു എങ്കിലും മൃതദേഹം കണ്ടെത്തുന്നത് വരെ പൊലീസുകാർ സ്ഥലത്ത് എത്തിയിരുന്നില്ല.