കൊട്ടാരക്കരയിൽ 14 വയസ്സുകാരനെ കാണാനില്ല
കൊല്ലം കൊട്ടാരക്കരയിൽ പള്ളിയിൽ നിസ്കരിക്കാൻ പോയ 14 വയസ്സുകാരനെ കാണാനില്ലെന്ന് പരാതി. കൊട്ടാരക്കര ചരുവിള പുത്തൻ വീട്ടിൽ ആദിൽ മുഹമ്മദിനെയാണ് കഴിഞ്ഞ ദിവസം വൈകുന്നേരം മുതൽ കാണാതായത്.
പതിവുപോലെ നിസ്കാരത്തിനായി വീട്ടിൽ നിന്നിറങ്ങിയ ആദിൽ നിശ്ചിത സമയം കഴിഞ്ഞിട്ടും തിരികെ എത്താത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കാണാനില്ലെന്ന വിവരം പുറത്തറിയുന്നത്.
സംഭവത്തിൽ കുടുംബം കൊട്ടാരക്കര പോലീസിൽ പരാതി നൽകി. ആദിൽ പള്ളിയിൽ നിന്നും നിസ്കാരം കഴിഞ്ഞ് ഇറങ്ങിയ ശേഷം ഒരു ഓട്ടോറിക്ഷയിൽ ആലഞ്ചേരി ഭാഗത്ത് ഇറങ്ങിയതായി പ്രാഥമിക അന്വേഷണത്തിൽ പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
എന്നാൽ അവിടെ നിന്നും കുട്ടി എങ്ങോട്ടാണ് പോയതെന്ന കാര്യത്തിൽ വ്യക്തതയില്ല. രാത്രി ഒൻപത് മണിയോടെ കോട്ടാത്തല അമ്പലത്തിന് സമീപത്തെ കടയിൽ നിന്നും ആദിൽ ഭക്ഷണം വാങ്ങുന്നത് കണ്ടതായി ചില നാട്ടുകാർ മൊഴി നൽകിയിട്ടുണ്ട്.
ഇതിനു പുറമെ, ഇന്ന് രാവിലെ മടവൂർ ഭാഗത്ത് കുട്ടിയെ കണ്ടതായും പോലീസിന് സൂചന ലഭിച്ചു. മൊബൈൽ ഫോൺ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് വീട്ടുകാർ നിയന്ത്രണം ഏർപ്പെടുത്തിയതാണ് കുട്ടിയെ മാനസികമായി വിഷമിപ്പിച്ചതെന്ന് കരുതപ്പെടുന്നു.
ആദിലിന്റെ ബാഗിൽ നിന്നും വീട്ടുകാർ ഫോൺ കണ്ടെത്തി വാങ്ങി വെച്ചിരുന്നു. ഇതിലുള്ള പരിഭവത്തിലാണോ കുട്ടി വീടുവിട്ടിറങ്ങിയതെന്ന് പോലീസ് സംശയിക്കുന്നുണ്ട്.
കുട്ടിയെ കണ്ടെത്താനായി പോലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.
ആദിൽ മുഹമ്മദിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഉടൻ തന്നെ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ കൊട്ടാരക്കര പോലീസ് സ്റ്റേഷനിലോ അറിയിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.









