ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ബിജെപിയുടെ 14 കേന്ദ്രമന്ത്രിമാരാണ് പരാജയപ്പെട്ടത്. അമേഠിയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ പരാജയമാണ് ബിജെപിയെ ഞെട്ടിച്ചത്. രാഹുല്‍ മത്സരിക്കാന്‍ സന്നദ്ധനാകാതിരുന്നതോടെ, കോണ്‍ഗ്രസ് രംഗത്തിറക്കിയ കിഷോരിലാല്‍ ശര്‍മ്മയോടാണ് സ്മൃതി തോറ്റത്. കിഷോരിലാലിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ പുച്ഛിച്ച സ്മൃതി ഇറാനി ഒന്നര ലക്ഷത്തിലേറെ വോട്ടുകള്‍ക്കാണ് പരാജയമടഞ്ഞത്.
ബിജെപി കേരളത്തില്‍ മത്സരത്തിനിറക്കിയ രണ്ടു കേന്ദ്രമന്ത്രിമാരും പരാജയപ്പെട്ടു. തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറിനും ആറ്റിങ്ങലില്‍ വി മുരളീധരനും വിജയിക്കാനായില്ല. രണ്ടു മണ്ഡലങ്ങളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളാണ് വിജയിച്ചത്. അതേസമയം അവസാന ലാപ്പു വരെ തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖര്‍ ശശി തരൂരുമായി ഇഞ്ചോടിഞ്ചു മത്സരം കാഴ്ച വെച്ചിരുന്നു. തോറ്റെങ്കിലും ആറ്റിങ്ങലില്‍ വി മുരളീധരനും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
കേന്ദ്ര കൃഷി മന്ത്രി അജയ് മുണ്ട ഖുന്തിയിലും കേന്ദ്രമന്ത്രി അജയ് മിശ്ര തേനി ലഖിംപൂര്‍ ഖേരിയിലും പരാജയപ്പെട്ടു. കൈലാഷ് ചൗധരി ( ബാര്‍മര്‍), സുഭാസ് സര്‍ക്കാര്‍ (ബങ്കുര), എല്‍ മുരുഗന്‍ ( നീലഗിരി), നിസിത് പ്രാമാണിക് ( കൂച്ച് ബിഹാര്‍), സഞ്ജീവ് ബല്യാണ്‍ ( മുസാഫര്‍ നഗര്‍), മഹേന്ദ്രനാഥ് പാണ്ഡെ ( ചന്ദൗലി), കൗശല്‍ കിഷോര്‍ ( മോഹന്‍ലാല്‍ ഗഞ്ച്), ഭഗവന്ത് ഖൂബ ( ബിദാര്‍), രാജ് കപില്‍ പാട്ടീല്‍ ( ഭിവാന്‍ഡി) തുടങ്ങിയവരാണ് പരാജയപ്പെട്ട മറ്റു ബിജെപി മന്ത്രിമാര്‍.
മുന്‍ കേന്ദ്രമന്ത്രി മേനക ഗാന്ധിയും പരാജയപ്പെട്ട പ്രമുഖരില്‍ ഉള്‍പ്പെടുന്നു. തെലങ്കാന ഗവര്‍ണര്‍ തമിഴിസൈ സൗന്ദര്‍രാജന്‍, തമിഴ്‌നാട് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ അണ്ണാമലൈ, കേരള ബിജെപി പ്രസിഡന്റ് കെ സുരേന്ദ്രന്‍ തുടങ്ങിയവര്‍ പരാജയം നേരിട്ട പ്രമുഖ ബിജെപി സ്ഥാനാര്‍ത്ഥികളാണ്.
400 ലധികം സീറ്റെന്ന അവകാശവാദവുമായി തെരഞ്ഞെടുപ്പിന് ഇറങ്ങിയ ബിജെപിയ്ക്ക് ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം തികയ്ക്കാനായില്ല. 240 സീറ്റുകളാണ് ബിജെപിക്ക് ഒറ്റയ്ക്ക് നേടാനായത്.
Read More: പ്ലസ് വണ്‍ പ്രവേശനം; ഒന്നാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു, പ്രവേശനം ഇന്ന് മുതൽ
Read More; മോദി പോയി, അദാനി വീണു; ജനങ്ങൾക്ക് മോദി- അദാനി ബന്ധം മനസിലായെന്ന് രാഹുല്‍ ഗാന്ധി
Read More: തൃശ്ശൂരിൽ സുരേഷ് ഗോപി മാത്രമല്ല ജയിച്ചത്; തെക്കൻ ബൈജുവിന്റെ വാഗ്‌നർ ഇനി ചില്ലി സുനിയ്ക്ക് സ്വന്തം