കാസർഗോഡ്: പത്താം ക്ലാസ് സെൻറ് ഓഫ് ആഘോഷമാക്കാൻ ലഹരി പാർട്ടി നടത്തി വിദ്യാർത്ഥികൾ. സ്കൂളിൽ വെച്ച് തന്നെയാണ് വിദ്യാർത്ഥികൾ കഞ്ചാവ് ഉപയോഗം നടത്തിയത്. സ്കൂളിൽ ഇത്തരത്തിലൊരു പാർട്ടി നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് കാസർഗോഡ് പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ വിദ്യാർത്ഥികളിൽ നിന്ന് കഞ്ചാവ് പിടിച്ചെടുത്തു.
തുടർന്ന് സ്കൂൾ വിദ്യാർത്ഥികൾക്കെതിരെ സോഷ്യൽ ബാക്ക് ഗ്രൗണ്ട് റിപ്പോർട്ട് പൊലീസ് തയ്യാറാക്കുകയായിരുന്നു. വിദ്യാർത്ഥികൾക്ക് കഞ്ചാവ് വിൽപ്പന നടത്തിയ കളനാട് സ്വദേശി കെ.കെ സമീറിനെ പൊലീസ് പിടികൂടി. കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ സ്കൂളിലാണ് സംഭവം നടന്നത്.
സ്കൂളിൻറെ പേരുവിവരങ്ങൾ ഒന്നും തന്നെ പൊലീസ് പുറത്തുവിട്ടിട്ടില്ല. പത്തോളം കുട്ടികൾ കഞ്ചാവ് ഉപയോഗിച്ചതായാണ് പൊലീസിൻറെ പ്രാഥമിക നിഗമനം. വിദ്യാർത്ഥികളുടെ കയ്യിൽ നിന്ന് കഞ്ചാവ് പൊലീസ് പിടിച്ചെടുക്കുകയും ചെയ്തു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കഞ്ചാവ് നൽകിയത് ആരാണെന്ന് കുട്ടികൾ വെളിപ്പെടുത്തിയത്. വിദ്യാർത്ഥികൾക്ക് കഞ്ചാവ് നൽകിയ പ്രതിയെ പിടികൂടാൻ പോയപ്പോൾ പൊലീസുകാർക്കുനേരെയും ആക്രമണവും ഉണ്ടായി. കഞ്ചാവ് കേസിന് പുറമെ പൊലീസിനെ ആക്രമിച്ചതിനും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.