ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിൽ നൂറ് ഭീകരരെ വധിച്ചെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യയുടെ സംയുക്ത സൈന്യം നടത്തിയ ഓപ്പറേഷൻ സിന്ദൂർ സംബന്ധിച്ച് വിശദീകരിക്കാൻ വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിലാണ് രാജ്നാഥ് സിങ് ഇക്കാര്യം വെളിപ്പെടുത്തിയത്.
അതേസമയം. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നു നടന്ന സർവകക്ഷി യോഗത്തിൽ പങ്കെടുത്തില്ല. ഇന്ത്യ – പാക് ബന്ധത്തിൽ സ്ഥിതിഗതികൾ വഷളാക്കാൻ ഇന്ത്യ ആഗ്രഹിക്കുന്നില്ലെന്ന് രാജ്നാഥ് സിങ് യോഗത്തിൽ പറഞ്ഞു. എന്നാൽ, പാകിസ്ഥാൻ പ്രകോപിപ്പിച്ചാൽ തിരിച്ചടിക്കുമെന്നും രാജ്നാഥ് സിങ് വ്യക്തമാക്കി.
അതേസമയം, സർവകക്ഷിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കാതിരുന്നതിനെ പ്രതിപക്ഷം വിമർശിച്ചു. എന്തുകൊണ്ടാണ് രണ്ട് സർവകക്ഷി യോഗത്തിലും പ്രധാനമന്ത്രി പങ്കെടുക്കാതിരുന്നതെന്ന ചോദ്യം യോഗത്തിൽ കോൺഗ്രസ് നേതാവ് ഖാർഗെ ഉന്നയിച്ചു.
പ്രധാനമന്ത്രി എന്തിനാണ് പ്രതിപക്ഷത്തെ പേടിക്കുന്നതെന്നും അദ്ദേഹം യോഗത്തിൽ ചോദിച്ചു. ഒറ്റക്കെട്ടായി രാജ്യത്തോടൊപ്പം നിൽക്കുമെന്നും പ്രതിപക്ഷപാർട്ടികൾ സർവകക്ഷി യോഗത്തിൽ വിശദീകരിച്ചു.
പഹൽഗാമിൽ 26 പേർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് പിന്നാലെയാണ് ഇന്ത്യ തിരിച്ചടി നൽകിയത്. പാകിസ്ഥാനിലെ ഭീകരരുടെ കേന്ദ്രങ്ങൾ ലക്ഷ്യം വെച്ചായിരുന്നു ഇന്ത്യ ആക്രമണം നടത്തിയത്.