ന്യൂഡൽഹി: ഇന്ത്യക്കെതിരെ വീണ്ടും പ്രകോപനവുമായി പാകിസ്ഥാൻ. ഇക്കഴിഞ്ഞ രാത്രിയിലും ഇന്ത്യക്കെതിരെ ശക്തമായ ഡ്രോൺ ആക്രമണമാണ് പാകിസ്ഥാൻ നടത്തിയത്.
ഇന്ത്യയിലെ 26 കേന്ദ്രങ്ങൾ ലക്ഷ്യമാക്കിയാണ് ഇന്നലെ രാത്രിയിൽ ഡ്രോൺ ആക്രമണമുണ്ടായത്. പാകിസ്ഥാന്റെ എല്ലാ ആക്രമണ ശ്രമങ്ങളെയും ഇന്ത്യ നിഷ്പ്രഭമാക്കുകയായിരുന്നു.
ബാരാമുള്ള മുതൽ ഗുജറാത്തിലെ ഭുജ് വരെയുള്ള പ്രദേശങ്ങളിലെ 26 മുഖ്യ കേന്ദ്രങ്ങളാണ് പാകിസ്ഥാൻ ലക്ഷ്യമിട്ടത്.
ജമ്മുവിൽ മാത്രം 100 ഡ്രോണുകളാണ് പാകിസ്ഥാൻ തൊടുത്തത്. അതേസമയം, നിയന്ത്രണരേഖയിൽ പാക് ഷെല്ലിംഗും തുടരുകയാണ്.
ബാരാമുള്ള മുതല് ഭുജ് വരെ പാകിസ്ഥാൻ ആക്രമണ ശ്രമം നടത്തിയെന്ന് സൈന്യം വെളിപ്പെടുത്തി.
ഫിറോസ്‌പൂരിൽ ജനവാസമേഖലയിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്.
ജമ്മു കാശ്മീർ, പഞ്ചാബ്, രാജസ്ഥാന്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് പാക് ഡ്രോണുകൾ എത്തിയതെങ്കിലും പഞ്ചാബിലെ ഫിറോസ്‌പൂരിൽ മാത്രമാണ് പാക് ഡ്രോൺ ആക്രമണത്തിൽ അപകടമുണ്ടായത്.
മേഖലയിലെ ഒരു വീടിന് മേലെ പതിച്ച ഡ്രോൺ, വലിയ തീപിടിത്തത്തിന് കാരണമാക്കി.
ഒരു സ്ത്രീക്ക് ഗുരുതരമായി പൊള്ളലേറ്റു. പരിക്കേറ്റ രണ്ട് പേരുടെ നില സാരമുള്ളതല്ലെന്നാണ് പുറത്തു വരുന്ന വിവരം.