സ്വന്തം പറമ്പിൽ കഞ്ചാവ് നട്ടുവളർത്തിയ കേസിൽ വയോധികന് പന്ത്രണ്ട് വർഷം തടവുശിക്ഷ. മൂപ്പനാട് താഴെ അരപ്പറ്റ മസ്ജിദ് കോളനിയിൽ മുട്ടിയാൻ വീട്ടിൽ അലവിക്കുട്ടി എന്ന സൈദലവി (67) യെയാണ് വയനാട് അഡിഷണൽ സെഷൻസ് കോടതി (സ്‌പെഷ്യൽ എൻ ഡി പി എസ് ) ശിക്ഷിച്ചത്.
തടവുശിക്ഷക്ക് പുറമേ പ്രതി 1,20,000 രൂപ പിഴയടക്കണമെന്നും ജഡ്ജ് വി അനസ് ശിക്ഷാവിധിയിൽ വ്യക്തമാക്കി.
2020 ജൂൺ മാസത്തിലായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. സൈദലവിയുടെ പറമ്പിൽ നട്ടു വളർത്തിയ നിലയിൽ കഞ്ചാവ് ചെടികൾ പോലീസ്കണ്ടെത്തുകയായിരുന്നു. അന്നത്തെ മേപ്പാടി പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ആയിരുന്ന പി സി സജീവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയതും സൈദലവിയെ അറസ്റ്റ് ചെയ്ത് കേസ് രജിസ്ടർ ചെയ്തതും.
എസ് എച്ച് ഒ ജി. രാജ്കുമാറാണ് കേസിൽ അന്വേഷണം നടത്തി കോടതി മുൻപാകെ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർമാരായ ഇ വി ലിജീഷ്, എം ജി ശ്രദ്ധാധരൻ എന്നിവർ ഹാജരായി.