തേനീച്ച കുത്തേൽക്കാതെ കുട്ടികളെ പൊതിഞ്ഞ് പിടിച്ചു; രക്ഷിച്ചത് 20 കുട്ടികളെ; അങ്കണവാടി ആയക്ക് ദാരുണാന്ത്യം
ഭോപ്പാൽ: മധ്യപ്രദേശിലെ നീമുച്ച് ജില്ലയിൽ അങ്കണവാടി കേന്ദ്രത്തിന് സമീപം തേനീച്ചക്കൂട്ടത്തിന്റെ ആക്രമണത്തിൽ അങ്കണവാടി ആയക്ക് ദാരുണാന്ത്യം.
രൺപൂർ ഗ്രാമത്തിലെ അങ്കണവാടി കേന്ദ്രത്തിൽ കുട്ടികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ആയയായ കാഞ്ചൻ ഭായ് (40) തേനീച്ചക്കുത്തേറ്റ് മരിച്ചത്.
കഴിഞ്ഞ ദിവസം അങ്കണവാടിക്ക് പുറത്ത് കുട്ടികൾ കളിച്ചുകൊണ്ടിരിക്കെ തേനീച്ചക്കൂട്ടം ആക്രമിക്കുകയായിരുന്നു.
കുട്ടികൾക്ക് ഭക്ഷണം ഒരുക്കുന്നതിനിടയിലായിരുന്ന കാഞ്ചൻ ഭായ് ആക്രമണം ശ്രദ്ധയിൽപ്പെട്ടതോടെ ഒരു നിമിഷം പോലും വൈകാതെ കുട്ടികളെ രക്ഷിക്കാൻ ഓടിച്ചെന്നു.
സമീപത്തുണ്ടായിരുന്ന ടാർപ്പോളിൻ ഷീറ്റും തുണികളും എടുത്ത് കുട്ടികളെ പൊതിഞ്ഞ് സംരക്ഷിച്ചു. ഇതോടെ തേനീച്ചകൾ കുട്ടികളെ വിട്ട് കാഞ്ചൻ ഭായിയുടെ ദേഹത്തേക്കാണ് തിരിഞ്ഞത്.
കുട്ടികൾക്ക് കുത്തേൽക്കാതിരിക്കാൻ ഓരോ കുട്ടിയെയും പൊതിഞ്ഞ് പിടിച്ച് അങ്കണവാടിക്കുള്ളിലേക്ക് മാറ്റി സുരക്ഷിതരാക്കിയ കാഞ്ചൻ ഭായ്, അവസാന കുഞ്ഞിനെയും അകത്താക്കിയതിന് ശേഷമാണ് കുഴഞ്ഞുവീണത്.
ഇതിനിടെ നൂറിലധികം തേനീച്ചകൾ ഇവരുടെ ശരീരത്തിൽ കുത്തിയിരുന്നു.
നാട്ടുകാരും പൊലീസും ചേർന്ന് ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശരീരമാകെ തേനീച്ചക്കുത്തേറ്റ പാടുകളായിരുന്നു.
തളർന്നുകിടക്കുന്ന ഭർത്താവ്, ഒരു മകൻ, രണ്ട് പെൺമക്കൾ എന്നിവരടങ്ങുന്ന കുടുംബത്തിന്റെ ഏക വരുമാന മാർഗം കാഞ്ചൻ ഭായ് ആയിരുന്നുവെന്നും റിപ്പോർട്ടുണ്ട്.
അങ്കണവാടി കുട്ടികൾക്ക് പുറമേ, ജയ് മാതാ ദി സ്വയംസഹായ സംഘത്തിന്റെ സേവനപ്രവർത്തനങ്ങളുടെ ഭാഗമായി ഗ്രാമത്തിലെ മറ്റ് കുട്ടികൾക്കും കാഞ്ചൻ ഭായ് ഭക്ഷണം തയ്യാറാക്കി നൽകാറുണ്ടായിരുന്നു.
പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ഗ്രാമത്തിലെത്തിച്ചപ്പോൾ നൂറുകണക്കിന് പേർ അന്ത്യാഞ്ജലി അർപ്പിക്കാനെത്തി.
അതേസമയം, ഗ്രാമത്തിൽ ഇപ്പോഴും ഭയം തുടരുകയാണ്. ഗ്രാമത്തിലെ ഏക കൈപ്പമ്പ് സ്ഥിതിചെയ്യുന്ന സ്ഥലത്തോട് ചേർന്ന അങ്കണവാടി കേന്ദ്രത്തിനടുത്തുള്ള മരത്തിൽ വലിയ തേനീച്ചക്കൂട് ഇപ്പോഴും നിലനിൽക്കുന്നതായി നാട്ടുകാർ പറയുന്നു.
വീണ്ടും ആക്രമണമുണ്ടാകുമെന്ന ആശങ്കയിൽ പലരും വെള്ളമെടുക്കുന്നതും നിർത്തിയിട്ടുണ്ട്. കാഞ്ചൻ ഭായിയുടെ കുടുംബത്തിന് അടിയന്തര ധനസഹായം നൽകണമെന്നും തേനീച്ചക്കൂട് ഉടൻ നീക്കം ചെയ്യണമെന്നും ഗ്രാമവാസികൾ ആവശ്യപ്പെട്ടു.
English Summary
An Anganwadi worker in Neemuch district, Madhya Pradesh, died after being attacked by a swarm of bees while saving around 20 children from the attack. She wrapped the children in tarpaulin and cloth and moved them inside safely, but suffered over 100 bee stings and collapsed. Villagers are demanding financial aid for her family and immediate removal of the beehive near the Anganwadi centre.
madhya-pradesh-neemuch-anganwadi-worker-dies-saving-children-from-bee-attack
Madhya Pradesh, Neemuch, Anganwadi, Bee attack, Anganwadi worker, Kanchan Bhai, Children safety, Rural news, Tragic death, India news









