ആലപ്പുഴ: കാറിന്റെ ഡോറിൽ ഇരുന്ന് അപകടകരമായി യാത്ര ചെയ്ത യുവാക്കൾക്ക് നല്ലനടപ്പ് നൽകാനൊരുങ്ങി മോട്ടോർവാഹന വകുപ്പ്. ഏപ്രിൽ 28-നു സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുത്തശേഷം കാറിൽ ആഘോഷപൂർവം മടങ്ങിയ അഞ്ചു യുവാക്കളെയാണ് നല്ലനടപ്പിന് വിടുന്നത്. എല്ലാവരും തിങ്കളാഴ്ച മുതൽ നാലുദിവസം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ അസ്ഥിരോഗവിഭാഗത്തിൽ സാമൂഹിക സേവനം നടത്തണം. തുടർന്ന് മൂന്നുദിവസം കൊല്ലം പത്തനാപുരം ഗാന്ധിഭവനിലും സേവനം ചെയ്യണം.
അപകടത്തിൽപ്പെട്ട് ഗുരുതരാവസ്ഥയിലാകുന്നവർ നേരിടുന്ന ബുദ്ധിമുട്ട് നേരിൽക്കണ്ട് മനസ്സിലാക്കുന്നതിനാണ് ഇവരെ മെഡിക്കൽ കോളേജിലേക്ക് അയക്കുന്നതെന്ന് മാവേലിക്കര ജോയിന്റ് ആർ.ടി.ഒ. എം.ജി. മനോജ് പറഞ്ഞു. കാറോടിച്ചിരുന്ന നൂറനാട് ആദിക്കാട്ടുകുങ്ങര സ്വദേശി അൽ ഗാലിബ് വിൻ നസീർ, കൊല്ലം ശാസ്താംകോട്ട പോരുവഴി സ്വദേശികളായ അഫ്ത്താർ അലി, സജാസ്, ശൂരനാട് സ്വദേശി ബിലാൽ നസീർ, ആദിക്കാട്ടുകുളങ്ങര സ്വദേശി മുഹമ്മദ് നജാദ് എന്നിവരെയാണ് നല്ലനടപ്പിന് വിടുന്നത്. കാറോടിച്ച അൽ ഗാലിബ് വിൻ നസീറിന്റെ ലൈസൻസ് മോട്ടോർ വാഹനവകുപ്പ് സസ്പെൻഡ് ചെയ്തിട്ടുണ്ട്.
കായംകുളത്ത് വിവാഹത്തിൽ പങ്കെടുത്തശേഷം കൊല്ലം ശൂരനാട്ടേക്ക് മടങ്ങിയ സംഘമാണ് കാറിൽ അപകടകരമായ യാത്ര നടത്തിയത്. ഓടിക്കൊണ്ടിരിക്കുന്ന കാറിന്റെ നാലു വാതിലുകളും തുറന്നശേഷം എഴുന്നേറ്റുനിന്ന് അഭ്യാസപ്രകടനം നടത്തിയാണ് യുവാക്കൾ യാത്ര ചെയ്തത്. ആദിക്കാട്ടുകുളങ്ങര സ്വദേശി ആഷിക് ഷെഫീക്കിന്റെ ഉടമസ്ഥതയിലുള്ള കാറായിരുന്നു ഇത്. കഴിഞ്ഞദിവസം മോട്ടോർ വാഹനവകുപ്പ് കാർ കസ്റ്റഡിയിലെടുത്തിരുന്നു.
Read Also: നീറ്റ് യു.ജി ഇന്ന്; വിദ്യാർത്ഥികൾ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ ഇപ്രകാരം