ഇടുക്കി: തൊടുപുഴയിൽ വില്‍പനയ്ക്കായി എത്തിച്ച 34 ഗ്രാം എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍. പെരുമ്പിള്ളിച്ചിറ കറുക ടാന്‍സന്‍ വീട്ടില്‍ റെസിന്‍ ഫാമി സുൽത്താന്‍(29) ആണ് പിടിയിലായത്.
വാഹന പരിശോധനയ്ക്കിടെയാണ് ഇയാൾ തൊടുപുഴ പൊലീസിന്റെ പിടിയിലായത്. പെരുമ്പിള്ളിച്ചിറ ബൈപാസ് റോഡിലാണ് സംഭവം. റെസിൻ്റെ പക്കല്‍ 60 ഗ്രാമോളം എം.ഡി.എം.എ. ഉണ്ടായിരുന്നതായും ഇതില്‍ നിന്ന് വിറ്റ ശേഷമുള്ള 34 ഗ്രാം ആണ് പിടിച്ചെടുത്തതെന്ന് പൊലീസ് അറിയിച്ചു.
റെസിന്‍ ഫാമി സുൽത്താന്റെ വിദേശത്തുള്ള കൂട്ടുകാരൻ മുഖേനയാണ് എം.ഡി.എം.എ. എത്തിച്ചത്. എറണാകുളത്തു നിന്നും തൊടുപുഴയില്‍ എത്തിച്ച് വില്‍പന നടത്തുന്നതിനിടയിലാണ് റെസിന്‍ പിടിയിലാതെന്നും പൊലീസ് പറഞ്ഞു.
കുറച്ചുനാളുകളായി ഇയാൾ പൊലീസ് നിരീക്ഷണത്തിലായിരുന്നു. തൊടുപുഴ മണക്കാടിനു സമീപം പുതിയ ടയര്‍ കട ആരംഭിക്കാനിരിക്കുകയായിരുന്നു റെസിനെന്ന് പൊലീസ് പറഞ്ഞു.
തൊടുപുഴ എസ്.ഐ എന്‍.എസ്.റോയി, ഗ്രേഡ് എസ്.ഐ അജി, ടി.എസ്.അനി, എസ്.സി.പി.ഒ. രാം കുമാര്‍, രതീഷ് എന്നിവരടങ്ങുന്ന സംഘമാണ് എം ഡി.എം എ പിടികൂടിയത്.