കോട്ടയം: മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ പോലീസ് ക്രൂരമായി മർദിച്ചെന്ന് പരാതി. കോട്ടയം ഏറ്റുമാനൂരിലാണ് സംഭവം. മുൻ പൊലീസ് ഉദ്യോഗസ്ഥന്റെ മകനായ 25 കാരനാണ് മർദനത്തിനിരയായത്.
മാർച്ച് 20ന് കോട്ടയം ഏറ്റുമാനൂർ ബസ്റ്റാന്റിലായിരുന്നു സംഭവം. അപകടകരമായ രീതിയിൽ ബസോടിച്ച ഡ്രൈവറെ ചോദ്യം ചെയ്തതിന് ആയിരുന്നു മർദനമെന്നാണ് വിവരം. ഏറ്റുമാനൂർ സിഐയും സംഘവും ചേർന്നാണ് യുവാവിനെ മർദിച്ചത്.
യുവാവും ബസ് ഡ്രൈവറും തമ്മിൽ പ്രശ്നം ഉണ്ടാവുകയും പിന്നീട് ബസ് ഡ്രൈവർ പൊലീസിനെ വിളിച്ച് വരുത്തുകയുമായിരുന്നു. പ്രശ്നം ചോദിച്ചറിയുന്നതിന് പകരം 25കാരനെ പൊലീസ് മർദിക്കുകയായിരുന്നു എന്നാണ് ആരോപണം.
ആക്രമണത്തിൽ ഇയാളുടെ ഹെൽമെറ്റ് വലിച്ചെറിയുകയും ഫോൺ തല്ലിത്തകർക്കുകയും ചെയ്തെന്നും പരാതിയിൽ പറയുന്നു. അതേസമയം ഈ സംഭവത്തോടെ യുവാവിന്‍റെ മാനസികാവസ്ഥ വീണ്ടും പ്രശ്നത്തിലായെന്നും കുടുംബം ആരോപിച്ചു.