തിരുവനന്തപുരം: കാലവര്‍ഷം ആന്‍ഡമാന്‍ കടലിലെത്തിയതിനെത്തുടര്‍ന്ന് സംസ്ഥാനത്തും മഴ ശക്തമാകുന്നു. തിരുവനന്തപുരമടക്കമുള്ള 4 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
തിരുവനന്തപുരം, പത്തനംതിട്ട, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഇവിടെ പ്രവചിക്കപ്പെട്ടിരിക്കുന്നത്.
24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
ആന്‍ഡമാന്‍ കടലില്‍ കാലവര്‍ഷം ഇക്കുറി എത്തിയത് പതിവിലും നേരത്തെയാണ്. കൃത്യമായി പറഞ്ഞാല്‍ 9 ദിവസം മുന്നെയാണ് കാലവര്‍ഷം ആന്‍ഡമാനിലെത്തിയത്.
സാധാരണ ഗതിയില്‍ മെയ് 22 നാണ് കാലവര്‍ഷം ആന്‍ഡമാനില്‍ എത്താറുള്ളത്. ഇക്കുറി നേരത്തെ എത്തിയതോടെ കേരളത്തിലെയും സാഹചര്യം മാറുകയാണ്. സാധാരണ ഗതിയില്‍ ആന്‍ഡമാനില്‍ നിന്ന് 10 ദിവസം കൊണ്ടാണ് കാലവർഷം കേരളത്തിലെത്തുക.
അതേ സമയംകേരളത്തില്‍ കള്ളക്കടല്‍ മുന്നറിയിപ്പും പ്രവചിച്ചിട്ടുണ്ട്. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരളാ തീരത്ത് 15/05/2025 ന് രാത്രി 11.30 വരെ 0.4 മുതല്‍ 0.8 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
കന്യാകുമാരി തീരത്ത് 15/05/2025 ന് രാത്രി 11.30 വരെ കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി 0.8 മുതല്‍ 1.0 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.