ന്യൂഡൽഹി: കനത്ത മൂടൽമഞ്ഞിനെ തുടർന്ന് രാജ്യ തലസ്ഥാനമായ ഡൽഹിയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വ്യോമ – റെയിൽ ഗതാഗതത്തെ കഴിഞ്ഞ ദിവസമുണ്ടായ കനത്ത മൂടൽ മഞ്ഞ് സാരമായി ബാധിച്ചു.
പലയിടത്തും കാഴ്ചപരിധി പൂജ്യമായി ചുരുങ്ങിയതോടെ സാഹചര്യം അതി സങ്കീർണമായിരിക്കുകയാണ്. ഡൽഹി, രാജസ്ഥാൻ പഞ്ചാബ്, ഹരിയാന, ഉത്തർ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് കാഴ്ചപരിധി പൂജ്യമായി ചുരുങ്ങിയത്.
ഡൽഹ വിമാനത്താവളത്തിൽ 30 വിമാന സർവീസുകളാണ് ശനിയാഴ്ച മാത്രം റദ്ദാക്കിയത്. ഡൽഹയിൽ ഇറങ്ങേണ്ടിയിരുന്ന 15 വിമാനങ്ങൾ വഴിതിരിച്ചു വിട്ടു. 150 ലേറെ വിമാനങ്ങൾ വൈകി. അമൃത്‌സർ, ഗുവാഹത്തി വിമാനത്താവളങ്ങളിലും മൂടൽ മഞ്ഞ് സർവീസുകളെ ബാധിച്ചിട്ടുണ്ട്. നിരവധി ട്രെയിനുകളും വൈകിയോടുകയാണ്. ഡൽഹയിലാകട്ടെ വായുമലിനീകരണവും രൂക്ഷമാണ്. വായുമലിനീകരണസൂചികയിൽ ഇന്നലെ രേഖപ്പെടുത്തിയ ശരാശരി 385 ആണ്.
അതേസമയം ജമ്മു കശ്മീരിൽ കനത്ത മഞ്ഞു വീഴ്ചയും മൂടൽമഞ്ഞും കാരണം സൈനിക വാഹനം റോഡിൽ നിന്ന് തെന്നി താഴ്ചയിലേക്ക് മറിഞ്ഞ് 4 സൈനികർ മരിച്ചു. ഹരിയാനയിലും, പഞ്ചാബിലും മൂടൽമഞ്ഞ് കാഴ്ച മറച്ചതിനെ തുടർന്ന് 2 അപകടങ്ങളിലായി 7 പേരാണ് മരിച്ചത്.
ഉത്തരാഖണ്ഡിലും, ഹിമാചൽ പ്രദേശിലും, ജമ്മു കശ്മീരിലും കനത്ത മഞ്ഞു വീഴ്ചയാണ്. -3 മുതൽ -6 വരെയാണ് താപനില. മഞ്ഞുവീഴ്ച കാണാന്‍ ജമ്മുവിലേക്കും ഹിമാചലിലേക്കും എത്തുന്ന സഞ്ചാരികൾ ജാഗ്രത പുലർത്തണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജനുവരി 4 മുതൽ ഹിമാചലിലും ജമ്മു കശ്മീരിലും ശീതതരംഗ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.