തിരുവനന്തപുരം: ഇത്തവണത്തെ ക്രിസ്മസ്–ന്യൂ ഇയര്‍ ബംപറിന്‍റെ ഈ വർഷത്തെ ഭാഗ്യവാന്‍ പോണ്ടിച്ചേരി സ്വദേശി. 33 വയസുള്ള ബിസിനസുകാരനെയാണ് 20 കോടിയുടെ ഭാഗ്യം തുണച്ചത്. രേഖകൾ ലോട്ടറി വകുപ്പ് ആസ്ഥാനത്ത് ഹാജരാക്കി. പേരും വ്യക്തിവിവരങ്ങളും രഹസ്യമായി സൂക്ഷിക്കണമെന്നും ഭാഗ്യശാലി ആവശ്യപ്പെട്ടു.
ശബരിമല ദർശനത്തിനായി പോകും വഴി പത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്താന്‍ കയറിയപ്പോള്‍ കിഴക്കേക്കോട്ട ലക്ഷ്മി ലക്കി സെന്റററിൽ നിന്നാണ് ലോട്ടറി എടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി. എക്സ് സി 224091 എന്ന ടിക്കറ്റ് നമ്പറിനാണ് ഇക്കുറി 20 കോടിയുടെ ഒന്നാം സമ്മാനം ലഭിച്ചത്. ജനുവരി 24-ന് ആയിരുന്നു നറുക്കെടുപ്പ്. ബമ്പർ അടിച്ച ഭാഗ്യശാലി ആരാണെന്ന് ഇതുവരെ വ്യക്തമായിരുന്നില്ല. വെള്ളിയാഴ്ച ഉച്ചയോടെ ടിക്കറ്റുമായി തിരുവനന്തപുരത്തെ ലോട്ടറി ഓഫീസിലെത്തിയതോടെയാണ് പോണ്ടിച്ചേരി സ്വദേശിക്കാണ് സമ്മാനം ലഭിച്ചതെന്ന് വ്യക്തമായത്.
പാലക്കാടുള്ള വിൻസ്റ്റാർ ലോട്ടറി ഏജൻസി ഉടമ പി. ഷാജഹാൻ തിരുവനന്തപുരം സ്വദേശിയായ വിൽപനക്കാരന് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചത്. തിരുവനന്തപുരത്തുള്ള ഏജന്റ് ദൊരൈരാജാണ് പാലക്കാട്ടെ ഏജൻസിയിൽനിന്ന് ടിക്കറ്റ് വാങ്ങിയത്. പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ കിഴക്കേനടയിലുള്ള ലക്ഷ്മി സെന്റർ എന്ന ലോട്ടറി കടയിൽ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.
Read Also: ഓടിക്കൊണ്ടിരുന്ന ട്രെയിനിൽനിന്നു വീണ് യുവാവ് മരിച്ചു