ട്രെയിനിൽ സ്വന്തം കുഞ്ഞിനെ യാത്രക്കാരനെ ഏൽപ്പിച്ച് മുങ്ങിയ യുവതി പിടിയിൽ
ആറുമാസം പ്രായമുള്ള കുഞ്ഞിനെ യാത്രക്കാരന് ഏൽപ്പിച്ച് ട്രെയിനിൽ നിന്ന് മറഞ്ഞ യുവതിയെ റെയിൽവേ പൊലീസും ആർ.പി.എഫും ചേർന്ന് പിടികൂടി. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നടന്ന സംഭവം യാത്രക്കാരിൽ വലിയ ആശങ്ക സൃഷ്ടിച്ചു.
മംഗളൂരു–പാലക്കാട് സ്പെഷ്യൽ ട്രെയിനിൽ കയറിയ യുവതിയാണ് കുഞ്ഞിനെ മറ്റൊരാൾക്ക് നൽകി മുങ്ങിയത്.
കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ രാവിലെ 10.10ഓടെയായിരുന്നു സംഭവം. ബാത്ത്റൂമിൽ പോകാനുണ്ടെന്ന് പറഞ്ഞ യുവതി കുഞ്ഞിനെ കുറച്ച് സമയം നോക്കണമെന്ന് ആവശ്യപ്പെട്ട് യാത്രക്കാരനായ കുറ്റിക്കാട്ടൂർ സ്വദേശി അബ്ദുൾ അസീസിന് കൈമാറുകയായിരുന്നു.
ട്രെയിൻ ഫറോക്ക് സ്റ്റേഷനിലെത്തിയപ്പോഴും യുവതി തിരികെ എത്തിയില്ല. ഏറെ സമയം കാത്തിരുന്നിട്ടും അമ്മയെ കാണാനായില്ലാതിരുന്നതോടെ ആശങ്കയിലായ അബ്ദുൾ അസീസ് കുഞ്ഞുമായി ഫറോക്ക് സ്റ്റേഷനിൽ ഇറങ്ങി സ്റ്റേഷൻ മാസ്റ്ററെ വിവരം അറിയിച്ചു.
തുടർന്ന് ഫറോക്ക് പൊലീസ്, റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് (ആർ.പി.എഫ്), റെയിൽവേ പൊലീസ് എന്നിവർ ചേർന്ന് അന്വേഷണം ആരംഭിച്ചു. സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് യുവതിയെ കണ്ടെത്തിയത്. പിന്നീട് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വച്ചാണ് യുവതിയെ പിടികൂടിയത്.
കുഞ്ഞിനെയും യുവതിയെയും പിന്നീട് ആർ.പി.എഫ് കോഴിക്കോട് ചൈൽഡ് ലൈൻ അധികൃതർക്കു കൈമാറി. യുവതിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് പൊലീസ് അറിയിച്ചു. ബാത്ത്റൂമിൽ പോകാൻ ഇറങ്ങിയപ്പോൾ ട്രെയിൻ വിട്ടുപോയെന്നാണ് യുവതി പൊലീസിനോട് വിശദീകരിച്ചത്.
English Summary
A woman who handed over her six-month-old baby to a fellow passenger on a train and disappeared was later traced and detained by Railway Police and RPF.









