ലണ്ടനിലെ ഒരു പള്ളി പരിസരത്തു നവജാത ശിശുവിൻറെ മൃതദേഹം കണ്ടെത്തിയ സംഭവം രാജ്യമാകെ ഞെട്ടലുളവാക്കിയ വാർത്തയായിരുന്നു. ഈ സംഭവത്തിൽ ഇപ്പോൾ ഒരു യുവതി അറസ്റ്റിലായിരിക്കുകയാണ്.
ലണ്ടനിലെ ഓൾ സെയിൻ്റ്സ് ചർച്ചിന്റെ പരിസരത്താണ് നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. കുഞ്ഞ് സംഭവ സ്ഥലത്ത് തന്നെ മരിച്ചതായി സ്ഥിരീകരിച്ചതായി മെട്രോപോളിറ്റൻ പോലീസ് അറിയിച്ചു. ഇപ്പോൾ അറസ്റ്റിലായിരിക്കുന്ന യുവതിയുടെ പ്രായമോ മറ്റ് എന്തെങ്കിലും വിവരമോ പോലീസ് പുറത്തുവിട്ടിട്ടില്ല.
കുഞ്ഞിൻറെ അമ്മയാണെന്ന് കരുതുന്ന ഒരു സ്ത്രീയെ കസ്റ്റഡിയിൽ എടുത്തതായി മെട്രോപോളിറ്റൻ പോലീസ് പറഞ്ഞു. പ്രസവം മറച്ചു വെച്ചതിനും ശിശുഹത്യ സംശയിച്ചുമാണ് ഈ യുവതിയെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്.
കുഞ്ഞിൻറെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വ്യക്തത വരാനുണ്ട് എന്നാണ് പോലീസ് അറിയിച്ചത്. ഈ ആഴ്ച അവസാനം പോസ്റ്റുമോർട്ടം പരിശോധന നടക്കാനിരിക്കെ എന്താണ് സംഭവിച്ചത് എന്നതിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കും എന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. അറസ്റ്റിലായ യുവതിയെ നിലവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സംഭവത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ കൈമാറാൻ സാധിക്കുന്നവർ മുന്നോട്ടു വരണമെന്ന് പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്.