കോട്ടയം: സംസ്ഥാന ബിജെപിയിൽ സംഘടനാ തെരഞ്ഞെടുപ്പ് തുടങ്ങിയതോടെ സംസ്ഥാന അധ്യക്ഷൻ സംബന്ധിച്ച കൂടിയാലോചനകളും കരുനീക്കങ്ങളും സജീവം.
ബൂത്തുതലം മുതൽ സംസ്ഥാന തലംവരെയുള്ള സംഘടനാ തെരഞ്ഞെടുപ്പിൽ സമവായത്തിലൂടെ അധ്യക്ഷനെ കണ്ടെത്താനാണ് ഇത്തവണ പാർട്ടി നേതൃത്വത്തിന്റെ ശ്രമം. നിലവിൽ ബൂത്തുകളിലെ തെരഞ്ഞെടുപ്പാണ് നടക്കുന്നത്. സംസ്ഥാന അധ്യക്ഷനെ തെരഞ്ഞെടുക്കാൻ അടുത്തമാസം അവസാനമാകുമെങ്കിലും നേതാക്കൾക്കിടയിൽ ഇപ്പോഴെ കൂടിയാലോചനകൾ സജീവമാണ്.
മത്സരം ഒഴിവാക്കി സമവായത്തിലൂടെ സംസ്ഥാന അധ്യക്ഷനെ നിയമിക്കാനാണ് പാർട്ടി നേതൃത്വത്തിൻ്റെ തീരുമാനം. എന്നാൽ, അതത്ര എളുപ്പമുള്ള കാര്യവുമല്ല. രണ്ടിലേറെ ഗ്രൂപ്പുകളായി ചേരിതിരിഞ്ഞ് നിൽക്കുന്ന സംസ്ഥാന നേതാക്കൾ സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് തങ്ങളുടെ ഇഷ്ടക്കാരെ എത്തിക്കാൻ ശ്രമങ്ങളാരംഭിച്ചിട്ടുണ്ട്.
എന്നാൽ സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് നിലവിൽ മുൻതൂക്കമുള്ളത് സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശിനും സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രനുമാണ്. എം ടി രമേശിനാണ് കൂടുതൽ നേതാക്കളുടെ പിന്തുണയെന്നാണ് പുറത്തു വരുന്ന വിവരം.
ദീർഘകാലത്തെ പ്രവർത്തന പാരമ്പര്യവും സംഘടനാപാടവവും എം.ടി.രമേശിന് അനുകൂലമായ ഘടകങ്ങളാണെന്നാണ് വിലയിരുത്തൽ. മത്സരിച്ച എല്ലാ മണ്ഡലങ്ങളിലും പാർട്ടിയുടെ വോട്ട് വിഹിതം ഉയർത്തിയത് ശോഭാ സുരേന്ദ്രന് പ്ലസ് പോയൻ്റാണ്.
അതേസമയം, കേന്ദ്രമന്ത്രിസ്ഥാനം നഷ്ടമായതിന് പിന്നാലെ ചുമതലകൾ ഒന്നുമില്ലാതെ നിൽക്കുന്ന വി മുരളീധരനും സംസ്ഥാന അധ്യക്ഷ പദവിയിൽ ഒരു ഊഴംകൂടി ലക്ഷ്യമിടുന്നുണ്ട് എന്നും സൂചനകളുമുണ്ട്. അന്തിമഘട്ടത്തിൽ എം ടി രമേശിന് അനുകൂലമായി നേതാക്കൾക്കിടയിൽ അഭിപ്രായ ഐക്യം ഉണ്ടായില്ലെങ്കിൽ ശോഭാ സുരേന്ദ്രന്റെ പേര് ഉയർന്നുവരാമെന്നാണ് ഒരുപറ്റം നേതാക്കൾ പറയുന്നത്.
മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ ദേശീയ നേതൃത്വത്തിന്റെ ഭാഗമാണ്. അതു കൊണ്ടു തന്നെ അദ്ദേഹത്തിന് ദേശീയതലത്തിൽ പ്രധാന സംഘടനാപദവികൾ ലഭിച്ചേക്കുമെന്നും ചില നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.
സംസ്ഥാന അധ്യക്ഷപദവി ലക്ഷ്യമാക്കി പാർട്ടിയിൽ ചരടുവലികൾ തുടങ്ങിയിട്ടുണ്ട്. പല ഗ്രൂപ്പുകളിലായി നിലയുറപ്പിച്ചിരിക്കുന്ന ചില നേതാക്കൾ അധ്യക്ഷപദവിക്കായി രംഗത്തുണ്ട്. സാധ്യതയുള്ള പലർക്കുമെതിരേ ആരോപണങ്ങൾ ഉയർന്നുവരുന്നതിന്റെയും പഴയ ആരോപണങ്ങൾ പൊടിതട്ടിയെടുക്കുന്നതിന്റെയും പിന്നിൽ വ്യക്തിതാത്പര്യങ്ങളും ഗ്രൂപ്പ് താത്പര്യങ്ങളുമാണെന്ന് നിഷ്പക്ഷമതികളായ പ്രവർത്തകർ പറയുന്നു. എന്നാൽ സംസ്ഥാന അധ്യക്ഷൻ ആരാകണം എന്നതിൽ ദേശീയ നേതൃത്വമാണ് തീരുമാനം എടുക്കുക.
സംസ്ഥാന നേതാക്കളുമായി നടത്തുന്ന സമവായ ചർച്ചകളുടേയും ദേശീയ നേതൃത്വം സ്വീകരിക്കുന്ന മാനദണ്ഡങ്ങളുടേയും അടിസ്ഥാനത്തിലാകും അധ്യക്ഷനെ തെരഞ്ഞെടുക്കുക. ആര് അധ്യക്ഷനാകുന്നതാകും അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ ഗുണകരമാകുക എന്നത് സംബന്ധിച്ച് ദേശീയ നേതൃത്വം വിവരശേഖരണവും വിലയിരുത്തലും നടത്തുന്നുണ്ടന്നെന്ന് നേതാക്കൾ പറയുന്നു. കേരളത്തിലെ ആർ.എസ്.എസ്. നേതൃത്വവുമായും ഇക്കാര്യത്തിൽ ആശയവിനിമയം ഉണ്ടാകും.
ഇപ്പോൾ നടക്കുന്നത് ബൂത്തുതലത്തിലുള്ള തിരഞ്ഞെടുപ്പുകളാണ്. അതിനുശേഷം മണ്ഡലം, പിന്നീട് ജില്ല പ്രസിഡന്റുമാരുടെ തിരഞ്ഞെടുപ്പ് നടക്കും. ഈ മൂന്നു തലങ്ങളിലെയും തെരഞ്ഞെടുപ്പ് പൂർത്തിയായ ശേഷമേ സംസ്ഥാന അധ്യക്ഷന്റെ തിരഞ്ഞെടുപ്പിലേക്ക് പാർട്ടി കടക്കൂ.