കേന്ദ്ര സർക്കാരിന്റെ പങ്കാളിത്തത്തോടെ കൊച്ചിയിൽ നിന്ന് കിഴക്ക് മാറി അയ്യമ്പുഴ പഞ്ചായത്ത് മേഖലയിൽ നിർമ്മിക്കുന്ന ആസൂത്രിത നഗരമായ ഗിഫ്റ്റ് സിറ്റി കൊച്ചി നഗരം ആളുകൾ ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന പദ്ധതിയാണ്. ഈ ആസൂത്രിത നഗരത്തിനും, കൊച്ചി നഗരത്തിനുമിടയിൽ നെടുമ്പാശ്ശേരി വിമാനത്താവളം കേന്ദ്രീകരിച്ച് നടത്താനുദ്ദേശിക്കുന്ന വികസന പ്രവർത്തനത്തെയാണ് ‘എയ്റോ സിറ്റി’ എന്ന് വിശേഷിപ്പിക്കുന്നത്. ഒരു പ്രധാന എയർപോർട്ട് കേന്ദ്രീകരിച്ച് നടക്കുന്ന നഗരവികസനത്തെയാണ് എയ്റോസിറ്റി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
കൊച്ചിക്കും അയ്യമ്പുഴയ്ക്കും ഇടയിൽ വരുന്ന നഗരപ്രദേശത്തെയാണ് എയ്റോ സിറ്റിയായി വികസിപ്പിക്കാൻ ആലോചിക്കുന്നത്. നെടുമ്പാശ്ശേരി വിമാനത്താവളത്തെ കേന്ദ്രീകരിച്ച് അതിന്റെ ചുറ്റുപാടുമുള്ള സ്ഥലങ്ങളുടെ വികാസമാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്. അയ്യമ്പുഴ വികസിക്കുന്നതോടെ സമീപ പ്രദേശങ്ങൾ എല്ലാം വികസനത്തിന്റെ പാതയിലാകും. വാണിജ്യം, ടൂറിസം, വിദ്യാഭ്യാസം, വിനോദം, പാർപ്പിട – ആരോഗ്യ സേവനങ്ങൾ, ഹോസ്പിറ്റാലിറ്റി തുടങ്ങിയ സൗകര്യങ്ങളെല്ലാം വികസിക്കും. അയ്യമ്പുയുടെ തൊട്ടടുത്ത് കിടക്കുന്ന അങ്കമാലി, കാലടി, മലയാറ്റൂർ, ചാലക്കുടി തുടങ്ങിയ മേഖലകളിലും വികസനമുണ്ടാകും.
സ്ഥലമേറ്റെടുപ്പ് പൂർത്തിയാകുന്നതോടെ റോഡുകളുടെ വികസനവും ഉണ്ടാകും. സ്ഥലമേറ്റെടുപ്പിനായി 850 കോടി രൂപ കഴിഞ്ഞ ഫെബ്രുവരിയിൽ അനുവദിച്ചിരുന്നു. കിഫ്ബിയാണ് ഈ തുക അനുവദിച്ചിരിക്കുന്നത്. നിർദ്ദിഷ്ട അങ്കമാലി-കുണ്ടന്നൂർ ബൈപ്പാസ് കൂടി വരുന്നതോടെ മികച്ച റോഡ് സൗകര്യങ്ങൾ ഈ ഭാഗത്തിനുണ്ടാകും. എൻഎച്ച് 66 പണികൾ അതിവേഗം പുരോഗമിക്കുന്നുണ്ട് രെന്നുള്ളതും അനുകൂലമായ വസ്തുതയാണ്. ഗിഫ്റ്റ് സിറ്റിയെ ലക്ഷ്യം വെച്ചുള്ള ഒരു റൂട്ട് അങ്കമാലി വരെ എത്തിക്കുക എന്നത് കൊച്ചി മെട്രോയുടെ അടുത്ത ഘട്ടത്തിലെ പദ്ധതിയാണ്. കൊച്ചിയുടെ സമഗ്ര വികസനം ലക്‌ഷ്യം വച്ചുള്ള കൊച്ചിക്കാരുടെ സ്വപ്ന പദ്ധതി എന്ന് യാഥാർഥ്യമാകും എന്ന് കാത്തിരിക്കുകയാണ് എറണാകുളത്തെ ജനങ്ങൾ.