മൂന്നാര്‍: ബിജെപിയിലേക്ക് കൂടുമാറാൻ ഒരുങ്ങിയ ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍ സിപിഎമ്മിനൊപ്പം തുടര്‍ന്നേക്കും. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ ഇടപെടലാണ് രാജേന്ദ്രനെ വീണ്ടും സിപിഎമ്മുമായി അടുപ്പിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ്റെ കൂടി നിര്‍ദ്ദേശം മാനിച്ചാണ് അനുനയ ചര്‍ച്ചകള്‍ക്ക് എം.വി.ഗോവിന്ദന്‍ ജില്ലാ നേതൃത്വത്തോട് ആവശ്യപ്പെട്ടത്. ബിജെപിയിലേക്ക് രാജേന്ദ്രന്‍ പോകില്ലെന്ന് തന്നെയാണ് സിപിഎം ഇടുക്കി ജില്ലാ നേതൃത്വത്തിൻ്റെയും പ്രതീക്ഷ. എങ്കിലും മൂന്നാറിലെ നേതാവിന്റെ ചലനങ്ങള്‍ നിരീക്ഷിക്കാനാണ് തീരുമാനം. ബിജെപിയുടെ അതിശക്തമായ സമ്മര്‍ദ്ദം രാജേന്ദ്രന് മേലുണ്ട്. മൂന്നാറിലെ തമിഴ് ജനതയില്‍ രാജേന്ദ്രനുള്ള സ്വാധീനമാണ് ഇതിന് കാരണം. കോണ്‍ഗ്രസില്‍ നിന്ന് മാത്രമല്ല സിപിഎമ്മില്‍ നിന്നും മുന്‍നിര നേതാക്കള്‍ ബിജെപിയില്‍ എത്തുമെന്ന സന്ദേശം നല്‍കാന്‍ കൂടിയാണ് ബിജെപി രാജേന്ദ്രനെ വട്ടമിടുന്നത്. ചര്‍ച്ച നടന്നുവെന്ന് രാജേന്ദ്രനും കഴിഞ്ഞ ദിവസം സമ്മതിച്ചിരുന്നു. ഇത് സിപിഎം കേന്ദ്രങ്ങളെ ഞെട്ടിച്ചിരുന്നു. എന്നാല്‍ ബിജെപിയോട് രാജേന്ദ്രൻ സമ്മതം മൂളിയിട്ടില്ല എന്നതാണ് ആശ്വാസം.
ബിജെപിയിൽ ചേരുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നാണ് രാജേന്ദ്രൻ പറയുന്നു. അക്കാര്യമൊന്നും തീരുമാനിച്ചിട്ടില്ല. ഓരോ ദിവസവും മാറ്റിപ്പറയുന്ന സ്വഭാവം എനിക്കില്ല. ബിജെപി. മാത്രമല്ല, കോൺഗ്രസും മറ്റ് ചില പാർട്ടികളും എന്നെ ക്ഷണിച്ചിട്ടുണ്ടെന്നാണ് രാജേന്ദ്രന്റെ വിശദീകരണം. ഇതോടെ രാജേന്ദ്രൻ ബിജെപിയിലേക്ക് പോകുമെന്ന അഭ്യൂഹം സജീവമായി തുടരും. ഇടുക്കിയിൽ എൻഡിഎ സ്ഥാനാർത്ഥിയായി രാജേന്ദ്രൻ മത്സരിക്കുമെന്നും സൂചനയുണ്ട്. ബിജെപിയുമായി ചർച്ച നടത്തിയത് രാജേന്ദ്രൻ സ്ഥിരീകരിക്കുന്നുമുണ്ട്.ഒരു സുഹൃത്ത് വിളിച്ചു. ബിജെപി. നേതാവിന് എന്നെ കാണണമെന്ന് പറഞ്ഞു. വീട്ടിൽ കയറരുതെന്ന് പറയുന്നത് എന്റെ സംസ്‌കാരമല്ല. വരാൻ പറഞ്ഞു. അദ്ദേഹം വീട്ടിൽ വന്നു. കണ്ടു. സംസാരിച്ചു. കാര്യങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞു. സിപിഎമ്മിലെ എന്റെ അവസ്ഥ ഞാൻ പറഞ്ഞു. എന്താണ് വേണ്ടതെന്നു ചോദിച്ചു. ഞാനതേക്കുറിച്ച് ചിന്തിച്ചിട്ടുപോലുമുണ്ടായിരുന്നില്ല. ചിന്തിച്ചിട്ടുവേണ്ടേ പറയാൻ-ഇതാണ് ബിജെപിയുമായുള്ള ചർച്ചയിൽ രാജേന്ദ്രന്റെ വെളിപ്പെടുത്തൽ. ബിജെപി മുന്നണിയിൽ ഇടുക്കിയിൽ മത്സരിക്കേണ്ടത് ബിഡിജെഎസാണ്. രാജേന്ദ്രൻ മനസ്സ് വ്യക്തമാക്കാത്തതു കൊണ്ട് അവിടെ ബിഡിജെഎസ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല.
പാർട്ടി ഇടുക്കി ജില്ലാ നേതൃത്വവുമായി നടത്തിയ ചര്‍ച്ചയില്‍ രാജേന്ദ്രന്‍ തൃപ്തനായതായാണ് സൂചന. അതിനിടെ രാജേന്ദ്രനുമായി ബന്ധപ്പെടാന്‍ ബിജെപി വീണ്ടും ശ്രമിക്കുന്നുണ്ട്. രണ്ട് ദിവസത്തിനുള്ളില്‍ രാജേന്ദ്രന്റെ പാര്‍ട്ടിമാറ്റത്തില്‍ വ്യക്തത വരും. രാജേന്ദ്രന്‍ കമ്യൂണിസ്റ്റുകാരനായി തുടരുമെന്നാണ് സിപിഎം ജില്ലാ നേതൃത്വം ഈ ഘട്ടത്തില്‍ അവകാശപ്പെടുന്നത്.
2022ൽ പാർട്ടിയിൽനിന്ന് ഒരു വർഷത്തേക്ക് സസ്‌പെൻഡ് ചെയ്തിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎം. സ്ഥാനാർത്ഥിയെ തോൽപ്പിക്കാൻ ശ്രമിച്ചുവെന്നായിരുന്നു കുറ്റം. 2023-ൽ ഒരു വർഷത്തെ സസ്‌പെൻഷൻ കഴിഞ്ഞു. പക്ഷേ, ഞാൻ മെമ്പർഷിപ്പ് പുതുക്കിയില്ല. പാർട്ടിക്ക് എന്നിലുള്ള വിശ്വാസം നഷ്ടപ്പെട്ട സ്ഥിതിക്ക് അതിൽ തുടരുന്നതിൽ അർഥമില്ലല്ലോ-ഇതാണ് മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ രാജേന്ദ്രൻ പറയുന്നത്. സിപിഎമ്മുമായി സഹകരിക്കാൻ ഇനി കഴിയില്ലെന്ന സൂചന അതിലുണ്ട്. എന്നാൽ പാർട്ടിയോ ഇപ്പോഴും സ്‌നേഹമുണ്ടെന്നും രാജേന്ദ്രൻ പറയുന്നു. സിപിഎമ്മും തന്നോട് ചർച്ചകൾ നടത്തുന്നുണ്ടെന്ന് രാജേന്ദ്രൻ വെളിപ്പെടുത്തുകയും ചെയ്തു.സസ്‌പെൻഷൻ കിട്ടി മൂന്നു നാല് മാസത്തിനുള്ളിൽത്തന്നെ കോടിയേരി ബാലകൃഷ്ണൻ ഇടപെട്ടിരുന്നു. തിരികെ വന്ന് പാർട്ടിയിൽ പ്രവർത്തിക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു. ഈ ജനുവരി 22-ന് ഗോവിന്ദൻ മാസ്റ്ററെ കണ്ടിരുന്നു. പാർട്ടിയോടുചേർന്ന് നിൽക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഫെബ്രുവരി ഒൻപതിന് ഇടുക്കി ജില്ലാ സെക്രട്ടറി സി.വി. വർഗീസ് ഇതേക്കുറിച്ച് സംസാരിച്ചു. തിരഞ്ഞെടുപ്പ് കാലമാവുമ്പോൾ എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകാനും വിട്ടുപോയവരെ തിരികെ വിളിക്കാനുമൊക്കെ പാർട്ടി ശ്രമിക്കുമല്ലോ. അതൊക്കെ സ്വാഭാവികം-ഇതാണ് സിപിഎമ്മുമായുള്ള ചർച്ചകളെ കുറിച്ച് രാജേന്ദ്രന് പറയാനുള്ളത്. എംഎം മണിയുമായുള്ള ഭിന്നതകളാണ് സിപിഎമ്മിൽ രാജേന്ദ്രന് വിനയായത്.പാർട്ടിയുമായി ഇടഞ്ഞു നിൽക്കുന്ന ദേവികുളം മുൻ എംഎൽഎ എസ്.രാജേന്ദ്രനെ അനുനയിപ്പിക്കാൻ സിപിഎം ജില്ലാ കമ്മിറ്റി. രാജേന്ദ്രൻ ബിജെപിയിലേക്ക് പോകുമെന്ന പ്രചാരണം ശക്തമായതോടെയാണ് ജില്ലാ സെക്രട്ടറി സി.വി.വർഗീസ്, എം.എം.മണി എംഎൽഎ എന്നിവർ അനുനയ നീക്കവുമായി രംഗത്തെത്തിയത്. വ്യാഴാഴ്ച മൂന്നാറിലെത്തിയ ഇരുവരും രാജേന്ദ്രൻ വിഷയം ചർച്ച ചെയ്തു. തുടർന്ന് രാജേന്ദ്രനുമായി അടുത്ത ബന്ധമുള്ള പാർട്ടി നേതാവിനെ ചർച്ചകൾക്കായി ചുമതലപ്പെടുത്തി.ഈ നേതാവ് വീട്ടിലെത്തി രണ്ടു മണിക്കൂറിലധികം സമയം രാജേന്ദ്രനുമായി ചർച്ച നടത്തി. പാർട്ടിയിൽ മടങ്ങിയെത്തി സജീവമാകണമെന്നും മറ്റു പാർട്ടികളിലേക്കു പോകരുതെന്നുമായിരുന്നു ചർച്ചയിലെ പ്രധാന ആവശ്യം. പാർട്ടിയിൽ മടങ്ങിയെത്തിശേഷം, മുൻപ് വഹിച്ചിരുന്ന പദവികൾ നൽകാമെന്ന് ജില്ലാ നേതൃത്വം ഉറപ്പുകൊടുത്തതായാണ് സൂചന.സിപിഎമ്മിൽ രാജേന്ദ്രനുമായി ചില പ്രാദേശിക നേതാക്കൾക്കുള്ള ഭിന്നത മാത്രമാണ് നിലനിൽക്കുന്നത്. ഈ ഭിന്നത ജില്ലാ നേതൃത്വം ഇടപെട്ട് പരിഹരിക്കുമെന്നാണ് കരുതുന്നത്.15 വർഷം എംഎൽഎയായിരുന്ന രാജേന്ദ്രന് തോട്ടം മേഖലയിലെ തമിഴ് ജനങ്ങൾക്കിടയിൽ നല്ല സ്വാധീനമാണുള്ളത്. ഇതു മുതലെടുക്കാനാണ് ബിജെപി ശ്രമം. കോൺഗ്രസുകാരാണ് ബിജെപിയിൽ ചേരുന്നതെന്ന പ്രചരണമാണ് സിപിഎം നടത്തുന്നത്. അതുകൊണ്ട് തന്നെ സിപിഎമ്മിന്റെ മുൻ എംഎൽഎയെ ബിജെപിയിൽ പോകുന്നതിൽ നിന്ന് എങ്ങനേയും തടയാനാണ് സിപിഎം ശ്രമം. 1991 മുതൽ ദേവികുളം മണ്ഡലം കുത്തകയാക്കിയ കോൺഗ്രസ് നേതാവ് എ.കെ. മണിയെ തറപറ്റിച്ചാണ് സിപിഎം. നേതാവായിരുന്ന എസ്. രാജേന്ദ്രൻ 2006-ൽ ആദ്യം നിയമസഭയിൽ എത്തുന്നത്. 2011-ലും 2016-ലും വിജയം ആവർത്തിച്ചു. എന്നാൽ, 2021-ൽ എസ്. രാജേന്ദ്രന് സീറ്റ് നിഷേധിക്കപ്പെട്ടു. പിന്നീട് പാർട്ടിക്ക് അനഭിമതനായി രാജേന്ദ്രൻ മാറുകയായിരുന്നു
പത്മജ വേണുഗോപാൽ ബിജെപിയിലേക്ക് കൂറുമാറിയത് തിരഞ്ഞെടുപ്പ് കാലത്ത് ആയുധമാക്കാൻ സിപിഎം കോപ്പുകൂട്ടുമ്പോഴാണ് മുൻ എംഎൽഎ രാജേന്ദ്രനെ ബിജെപി നേതാക്കൾ കണ്ടെന്ന വാർത്തകൾ പുറത്തുവന്നത്. ഇതോടെയാണ് അപകടം തിരിച്ചറിഞ്ഞ് മുഖ്യമന്ത്രി അടക്കമുള്ളവർ ഇടപെട്ടത്. സിപിഎം ജില്ലാ സെക്രട്ടറി സിവി വര്‍ഗീസ്, എംഎം മണി എംഎല്‍എ എന്നിവര്‍ അനുനയ നീക്കവുമായി രംഗത്തെത്തിയത് സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ്. മൂന്നാറിലെത്തിയ ഇരുവരും രാജേന്ദ്രന്‍ വിഷയം ചര്‍ച്ച ചെയ്തു. രാജേന്ദ്രന്റെ സുഹൃത്തായ പാര്‍ട്ടി നേതാവിനെ ചര്‍ച്ചകള്‍ക്കായി ചുമതലപ്പെടുത്തി. പാര്‍ട്ടിയില്‍ മടങ്ങിയെത്തി സജീവമാകണമെന്നും മറ്റു പാര്‍ട്ടികളിലേക്കു പോകരുതെന്നുമായിരുന്നു സിപിഎം നേതൃത്വത്തിന്റെ ആവശ്യം. പാര്‍ട്ടിയില്‍ എല്ലാ അംഗീകാരവും കിട്ടുമെന്ന ഉറപ്പും നല്‍കി. ഇതനുസരിച്ചാണ് രാജേന്ദ്രന്‍ വീണ്ടും സിപിഎമ്മുമായി അടുക്കുന്നത്. സംസ്ഥാന സര്‍ക്കാരിന് നല്‍കാനാകാവുന്ന പദവി ഏതെങ്കിലും രാജേന്ദ്രന് കൊടുത്തേക്കുമെന്നും സൂചനയുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ എ രാജയ്ക്കെതിരെ പ്രവര്‍ത്തിച്ചുവെന്ന ആരോപണം ഉന്നയിച്ചാണ് രാജേന്ദ്രനെ സിപിഎം സസ്പെന്‍ഡ് ചെയ്തത്. സസ്പെന്‍ഷന്‍ കാലാവധി തീര്‍ന്നെങ്കിലും തിരിച്ചെടുത്തില്ല. ഇതോടെയാണ് അദ്ദേഹം കളം മാറുന്നതിനെക്കുറിച്ച് ആലോചിച്ചത്. ഇതേസമയത്ത് തന്നെ ബിജെപി ഉന്നതനേതൃത്വം സമീപിക്കുകയും ചെയ്തു. സിപിഎം സംസ്ഥാന സെക്രട്ടറിയെ ഈ വിവരം എകെജി സെന്ററിലെത്തി അറിയിച്ചിരുന്നുവെന്നും രാജേന്ദ്രന്‍ പറഞ്ഞു. തന്നെ പുറത്ത് നിര്‍ത്തുന്നതിന് പിന്നില്‍ ചില സിപിഎം പ്രാദേശിക നേതാക്കളാണ്. സിപിഎം അകറ്റി നിര്‍ത്തിയാലും പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കില്ലെന്നും രാജേന്ദ്രന്‍ വെളിപ്പെടുത്തിയിരുന്നു. ഇതോടെയാണ് പ്രശ്‌നത്തില്‍ എംവി ഗോവനന്ദന്‍ ഇടപെട്ടത്.
പിന്നാലെ രാജേന്ദ്രന്‍ ഇപ്പോഴും സഖാവാണെന്നായിരുന്നു സിപിഎം ജില്ലാ സെക്രട്ടറി പ്രതികരിച്ചത്. പാര്‍ട്ടി പ്രാദേശിക നേതൃത്വത്തിന് മുകളില്‍ സ്ഥാനം ലഭിച്ചാല്‍ മാത്രമേ വഴങ്ങു എന്നാണ് രാജേന്ദ്രന്റെ നിലപാട്. ഇത് അംഗീകരിക്കാനാണ് സാധ്യത. തമിഴ് കുടിയേറ്റ തൊഴിലാളികള്‍ അധിവസിക്കുന്ന ഇടുക്കി ജില്ലയുടെ മലയോരങ്ങളില്‍ സ്വാധീനമുള്ള മറ്റ് പാര്‍ട്ടി നേതാക്കളെ അടര്‍ത്തിയെടുക്കാന്‍ കുറച്ചുനാളായി ബിജെപി ശ്രമിച്ചുവരുകയാണ്. പത്മജ വേണുഗോപാല്‍ ബിജെപിയില്‍ ചേര്‍ന്നത് ചൂടേറിയ ചര്‍ച്ചയായതിന് തൊട്ടുപിന്നാലെയാണ് രാജേന്ദ്രന്‍ ബിജെപിയിലേക്കെന്ന വാര്‍ത്ത പരന്നത് .