കോതമംഗലം: കോട്ടപ്പടി പ്ലാച്ചേരിയിൽ സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ വീണ കാട്ടാനയെ മയക്കുവെടി വെക്കാൻ തീരുമാനം. വൈകിട്ട് നാലുമണിക്ക് ശേഷം വെടിവയ്ക്കാനാണ് തീരുമാനം. കോട്ടപ്പടി പഞ്ചായത്തിലെ 1,2,3,4 വാർഡുകളിൽ അടുത്ത 24 മണിക്കൂർ നേരത്തേക്ക് നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. പുലർച്ചെ രണ്ടുമണിയോടെ കിണറ്റിൽ വീണ ആനയെ പുറത്തെടുക്കാനുള്ള തീവ്രശ്രമത്തിലാണ് വനംവകുപ്പ്.
മണ്ണുമാന്തിയന്ത്രം ഇതുവരെ കിണറ്റിന് അടുത്ത് എത്തിക്കാൻ കഴിയാഞ്ഞത് ദൗത്യം ശ്രമകരമാക്കി. ആന കിണറ്റിൽനിന്നും സ്വയം കരകയറാനുള്ള ശ്രമങ്ങളും തുടരുന്നുണ്ട്. കഴിഞ്ഞ 11 മണിക്കൂറോളമായി ആന ചതുരാകൃതിയിലുള്ള കിണറ്റിലാണ് കഴിയുന്നത്. ആന കരയ്ക്കു കയറിയാൽ അക്രമാസക്തനാകാൻ സാധ്യതയുള്ളതിനാൽ ജനങ്ങളെ ദൂരേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ് അധികൃതർ. ആനയെ മയക്കുവെടി വയ്ക്കണമെന്നാണു പൊതുവികാരമെന്നു സ്ഥലത്തെത്തിയ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളി അഭിപ്രായപ്പെട്ടിരുന്നു.
വെളുപ്പിനെ രണ്ടരയോടെയാണ് കാട്ടാനക്കൂട്ടത്തിലെ 10 വയസ്സു തോന്നിക്കുന്ന കൊമ്പൻ ആഴം കുറഞ്ഞ കിണറ്റിൽ വീഴുന്നത്. രാവിലെ എട്ടുമണിയോടെയാണ് ആന കിണറ്റിൽനിന്ന് സ്വയം കരകയറാനുള്ള ശ്രമങ്ങൾ തുടങ്ങിയത്. കിണറിന്റെ ഒരു ഭാഗത്തെ തിട്ട ഇടിച്ച് അതുവഴി മുകളിലേക്ക് കയറാനാണ് ആന ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ആനയുടെ ശരീരത്തിൽ ഒട്ടേറെ ഭാഗത്ത് മുറിവേറ്റിട്ടുമുണ്ട്. ആന നിലവിൽ ക്ഷീണിതനായിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു.
Read Also: മഴ വരുന്നൂ മഴ; സംസ്ഥാനത്ത് വേനൽ മഴയ്ക്ക് സാധ്യത, നാലു ജില്ലകളിൽ മുന്നറിയിപ്പ്