കോഴിക്കോട്: വിവാഹ മോചന കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരാകാതെ മുങ്ങി നടക്കുകയായിരുന്ന പ്രതി പിടിയിൽ. എരഞ്ഞിക്കല്‍ സ്വദേശി സ്വപ്‌നേഷിനെയാണ് ആറ് വര്‍ഷത്തിന് ശേഷം എലത്തൂര്‍ പൊലീസ് പിടികൂടിയത്. രാമനാട്ടുകര പാറമ്മലില്‍ വച്ച് കഴിഞ്ഞ ദിവസമാണ് ഇയാള്‍ അറസ്റ്റിലായത്.
തന്നെ മാനസികവും ശാരീരികവുമായി പീഡിപ്പിക്കുകയും സ്വര്‍ണം കൈക്കലാക്കുകയും ചെയ്തുവെന്ന് കാണിച്ച് സ്വപ്‌നേഷിന്‍റെ ഭാര്യ ഇയാള്‍ക്കെതിരെ പോലീസിൽ കേസ് നല്‍കുകയും വിവാഹ മോചനത്തിന് ശ്രമിക്കുകയും ചെയ്തിരുന്നു.
കേസ് നടക്കുന്നതിനിടെ 2019 ല്‍ ഇയാള്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത ശേഷം ഒളിവില്‍ പോവുകയായിരുന്നു. തുടര്‍ന്ന് കോടതി ഇത് ലോങ് പെന്‍ഡിംഗ് കേസ് വിഭാഗത്തിലേക്ക് മാറ്റി. എലത്തൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ എസ്‌ഐ ടി സജീവന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ വികെടി ഷമീര്‍ എന്നിവര്‍ ചേര്‍ന്നാണ് സ്വപ്‌നേഷിനെ പിടികൂടിയത്.