കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും ശസ്ത്രക്രിയയിൽ പിഴവ്. വാഹനാപകടത്തിൽ കൈയ്ക്ക് പൊട്ടൽ പറ്റിയ 24കാരന് കമ്പി മാറിയിട്ടെന്നാണ് പരാതി. ശസ്ത്രക്രിയ്ക്ക് ശേഷം യുവാവിന് വേദന ശക്തമായപ്പോഴാണ് പിഴവ് മനസിലായത്. തെറ്റ് പുറത്തുവന്നതോടെ രാത്രി വീണ്ടും ശസ്ത്രക്രിയ നടത്താമെന്ന് ഡോക്ടർ പറഞ്ഞതായി അജിത്തിന്റെ അമ്മ പറഞ്ഞു. വേണ്ടെന്ന് പറഞ്ഞപ്പോൾ ഡോക്ടർ ദേഷ്യപ്പെട്ടതായി അജിത്ത് പറയുന്നു.
ശസ്ത്രക്രിയക്ക് വേണ്ടി ഒരാഴ്ചയോളം യുവാവ് ആശുപത്രിയിൽ കഴിഞ്ഞു. കൈയ്ക്ക് പൊട്ടലുണ്ടെന്ന് തിരിച്ചറിഞ്ഞിട്ടും ശസ്ത്രക്രിയ ഒരാഴ്ച നീട്ടുകയായിരുന്നു. മറ്റൊരു രോഗിയുടെ കമ്പിയാണ് ഡോക്ടർ അജിത്തിന്റെ കൈയിലിട്ടതെന്ന് പറയുന്നു. ശസ്ത്രക്രിയയ്ക്കായി വാങ്ങി കൊടുത്ത കമ്പിയല്ല മകന് ഇട്ടതെന്ന് യുവാവിന്റെ അമ്മ ആരോപിക്കുന്നു. കൈ വേദന അസഹനീയമായപ്പോൾ അജിത്തിന് അനസ്തേഷ്യ നൽകി. 3000 രൂപയുടെ ശസ്ത്രക്രിയ ഉപകരണങ്ങൾ തങ്ങൾ വാങ്ങി നൽകിയെങ്കിലും അതൊന്നും ഡോക്ടർ ഉപയോഗിച്ചിട്ടില്ലെന്നും അജിത്തിന്റെ അമ്മ പരാതി പറയുന്നു.
കഴിഞ്ഞ വ്യാഴാഴ്ചയും കോഴിക്കോട് മെഡിക്കൽ കോളേജിൽ സമാനസംഭവം നടന്നിരുന്നു. മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ ചികിത്സയ്ക്കായി എത്തിയ നാലുവയസുകാരിക്കാണ് ശസ്ത്രക്രിയാ പിഴവ് സംഭവിച്ചത്. നാല് വയസുകാരിക്ക് വിരലിന് പകരം നാവിന് ശസ്ത്രക്രിയ നടത്തിയെന്ന കുടുബത്തിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. അസോസിയേറ്റ് പ്രൊഫസർ ഡോ. ബിജോൺ ജോൺസണ് എതിരെയാണ് കേസെടുത്തത്. സംഭവത്തിൽ ഡോ. ബിജോണ്‍ ജോണ്‍സണെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തിരുന്നു.
Read Also:ദക്ഷിണേന്ത്യയില്‍ എത്ര കാട്ടാനകൾ? കണക്കെടുപ്പ് 3 മാർഗങ്ങളിലൂടെ; മെയ് 23ന് തുടങ്ങും