ഇപ്പോൾ പോരാളി ഷാജി ആര് എന്ന ചോദ്യം സാമൂഹ്യമാധ്യമങ്ങളിൽ നടക്കുന്നുണ്ട്. അത് ഒരു അജ്ഞാതസംഘമാണോ? അതേ എന്നാണ് സമൂഹ മാധ്യമങ്ങൾ നൽകുന്ന സൂചനകൾ. ‘പോരാളി ഷാജി’യുടെ ഫെയ്സ് ബുക്ക് പ്രൊഫൈൽ ഫോട്ടോ പവൻ കല്യാൺ എന്ന തെലുങ്ക് സിനിമാനടന്റേതാണ്. ‘മീശ ചുരുട്ടി’ നിൽക്കുന്ന ആ മുഖം, ഇന്ന് സൈബറിടങ്ങളിൽ പരിചിതമാണ്. ഇതേ ‘മീശ ചുരുട്ടൽ’ മോഹൻലാലിൽ നാം പല പടങ്ങളിലായി കാണുന്നുണ്ട്.
‘ആണത്തം’ നെഞ്ചുവിരിച്ച് വന്ന് എതിരാളികൾക്കു നേരെ മീശ പിരിച്ചു നിന്നു. ദിലീപിന്റെ ‘മീശ മാധവ’നിലാണ് ‘മീശ’ ഒരു തുടർച്ചയായ സാധ്യതയായി നിറഞ്ഞുനിന്നത്. ‘മീശ’ എസ്. ഹരീഷിന്റെ നോവലിൽ, ചരിത്രത്തിലേക്ക് നീട്ടിവളർത്തിയ ഒരു മരമായി വളർന്നു. ആചാരവാദികളെ ഇത്രയും അസ്വസ്ഥമാക്കിയ മറ്റൊരു മീശയില്ല. ആ മീശ സാഹിത്യത്തിലെ കാലസങ്കല്പത്തെ രണ്ടായി പിളർത്തി. മീശ, ഒരു ചിഹ്നകമാണ്. ‘ആണത്ത’മാണ് അത് പ്രതിഫലിപ്പിക്കുന്ന ഒരു സങ്കല്പനം.
നിള പത്മ.. പീയൂഷ് പാർത്ഥൻ… തോന്നയ്ക്കൽ റാഫി…. സിബി സാം തോട്ടത്തിൽ….. ഷമീർ മമ്മൂട്ടി…. ഇങ്ങനെ പോകുന്ന പോരാളി ഷാജി എന്ന സൈബർ ഗ്രൂപ്പിലെ അഡ്‌മിന്മാരുടെ വിവരങ്ങൾ ഇങ്ങനെയെന്ന് സമൂഹ മാധ്യമങ്ങൾ പറയുന്നു. 30 പേരാണ് അഡ്‌മിനും മോഡറേറ്റർമാരുമായി ഈ ഗ്രൂപ്പിനുള്ളതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. യഥാർത്ഥത്തിൽ ഇതിന്റെ അഡ്‌മിന്മാരാണ് ഒളിവിലിരുന്ന അഭിപ്രായ പ്രകടനം നടത്തുന്നവരെ കടന്നാക്രമിച്ചത്. ഒരു പത്തനംതിട്ടക്കാരന്റേതായിരുന്നു ആശയം. ഇത് പിന്നിട് സിപിഎം അനുകൂലരുടെ ഗ്രൂപ്പായി മാറി. സിപിഎമ്മിനെതിരെ ആശയ പോരാട്ടം നടത്തുന്നവരെ വ്യക്തിപരമായി കടന്നാക്രമിച്ചു.
പത്തനംതിട്ടക്കാരന്റെ ഈ പേജിന് പക്ഷേ ഇടയ്ക്ക് പ്രതിസന്ധി എത്തി. പോരാളി ഷാജിയുടെ നെറികേടുകൾ അതിശക്തമായപ്പോഴുണ്ടായ ഇടപെടലായിരുന്നു ഇതിന് കാരണം. ഇതോടെയാണ് കൂടുതൽ അഡ്‌മിന്മാരുമായി പോരാളി ഷാജി പുനരവതരിപ്പിച്ചത്.
രാഷ്ട്രീയ എതിരാളികളെ നിലംപറ്റിക്കാൻ അവരുടെ പഴയ പ്രസംഗങ്ങളും നിലപാടുമാറ്റങ്ങളും പഴയ പത്രവാർത്തകളുമെല്ലാമായി ‘പോരാളി’ തെളിവുകൾ നിരത്താറുണ്ടായിരുന്നു.
എന്നാൽ, പോരാളി ഷാജി കണ്ണൂർ ഇടത് രാഷ്ട്രീയ സൈബർ പ്രതിനിധാനമാണോ? ആ ‘മീശ’ കണ്ണൂരിന്റെ ‘മീശ’യാണോ? ഉയർത്തിയ മുഷ്ടികളാണ് കണ്ണൂർ സഖാക്കളുടെ രാഷ്ട്രീയ പ്രതിനിധാനം. കണ്ണൂർ കണ്ട ഏറ്റവും ധീരരായ വിപ്ലവകാരികൾ സഖാക്കൾ സി. കണ്ണനും കെ.പി.ആർ. ഗോപാലനുമാണ്. ‘ചാപ്ലിൻ മീശ’ വെച്ച സി. കണ്ണനുമുണ്ട്. പിൽക്കാലത്ത് ഒരു ‘സ്പിരിച്വൽ പൊളിറ്റിക്‌സാ’ണ് കെ.പി.ആറിന് എന്നു തോന്നിയിട്ടുണ്ട്. ചുവരിൽ സിദ്ധവൈദ്യന്മാരെന്നു തോന്നുന്ന ചില സന്ന്യാസിമാരുടെ ചിത്രങ്ങൾ തൂക്കിയിട്ടിരുന്നു. കെ.പി.ആർ. ഗോപാലന്റെ വീട്ടിലും പോയിട്ടുണ്ട്. ഒറ്റയ്ക്ക് ചെസ് കളിച്ചിരിക്കുന്ന കെ.പി.ആറിനേയും വിസ്മയത്തോടെ നോക്കി നിന്നിട്ടുണ്ട്. മലബറിനെ ഒരുകാലത്ത് പ്രചോദിപ്പിച്ച യുക്തിചിന്താ ആത്മീയധാരകൾ സി. കണ്ണനെ പ്രചോദിപ്പിച്ചിരിക്കാം. രാത്രി എട്ടുമണി, മഴയുള്ള ദിവസം, ഒരു കമ്പിളി ബനിയൻ ധരിച്ച് വീടിന്റെ ഇറയത്തിരുന്ന് മഴ നോക്കി കുത്തിയിരിക്കുന്ന കെ.പി.ആർ. ഗോപാലൻ
ഇ.കെ. നായനാരിൽ ഇളം ചിരിയായി ഒരു മീശ കാണാം. മേഘശകലം പോലെ. അഴീക്കോടൻ രാഘവനിലുമുണ്ട് മീശ. ചുരുട്ടാത്ത സൗമ്യതയാണ് ആ മീശയ്ക്കും. കണ്ണൂരിന്റെ രൗദ്രമായിരുന്ന ‘മാടായി മാടൻ’ എം.വി. രാഘവനും മീശയുണ്ടായിരുന്നില്ല. എതിരാളികൾക്കു നേരെ സിനിമയിൽ മീശ വിരിച്ചു വരുന്ന മോഹൻലാലിനെപ്പോലെയല്ല ഇവരൊന്നും. എ.കെ.ജിക്കും വിറപ്പിക്കുന്ന ആ ഒരു മീശയുണ്ടായിരുന്നില്ല. ഉജ്ജ്വലമായ സമര പൈതൃകമുള്ള പിണറായി വിജയനും മീശയുടെ ആണത്തപ്രതീകത്തിൽ അഭിരമിക്കുന്ന സഖാവല്ല.
പ്രൗഢവും അസൂയപ്പെടുത്തുന്നതുമായ മീശ, എം.പി. നാരായണൻ നമ്പ്യാർ എന്ന കർഷക നേതാവിലാണ് കണ്ണൂർക്കാർ കണ്ടത്. സംഘചേതനയുടെ സ്ഥാപകൻ. കൊമ്പൻ മീശയുണ്ടായിരുന്നെങ്കിലും ഏറെ സഹൃദയനായിരുന്നു, ആ സഖാവ്. ഒരു പാവം മീശ. കണ്ണൂർ സഖാക്കളുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരായ എം.വി. ജയരാജനും പി. ജയരാജനും ‘നീട്ടിപ്പിരിച്ചു വെച്ച’ രൗദ്രമായ മീശയില്ല. വ്യക്തിപരമായി ഇവരോട് സംസാരിച്ചു നോക്കൂ, ഇത്രയും ആർദ്രമായി സംസാരിക്കുന്നവർ വേറെയുണ്ടാവില്ല.
കണ്ണൂരിനെ രാഷ്ട്രീയമായി പ്രചോദിപ്പിച്ച നേതാക്കന്മാർ മീശ വളർത്തിയിരുന്നില്ലെങ്കിലും പ്രാദേശിക നേതാക്കന്മാരിൽ മീശയുടെ ആൺ ഹുങ്ക് കാണാം. എഴുപതുകളുടെ അന്ത്യ യാമങ്ങളിലും എൺപതുകളുടെ മധ്യാഹ്നം വരെയും നീട്ടിവളർത്തിയ മീശയുടെ പ്രാദേശിക കാലമായിരുന്നു. അത് പല തൊഴിൽസമരങ്ങളുടേയും കാലമായിരുന്നു.
വ്യവസ്ഥാപിതമായ പാർട്ടി പാഠങ്ങളോട് പോരാളി ഷാജിയുടെ പല കുറിപ്പുകളും കലഹിക്കുന്നതു കാണാം. സൈബർ വ്യവഹാരം എന്നതിനപ്പുറം, അവ, സാധാരണ മനുഷ്യരുടെ ഇച്ഛകളേയാണ് പ്രതിഫലിപ്പിക്കുന്നത്. പലപ്പോഴും രാഷ്ട്രീയ അവബോധമുണ്ടാക്കുന്നവ, മറ്റു ചിലപ്പോൾ രാഷ്ട്രീയ ‘അബോധ’ത്തിലൂന്നിയവ. ഇടക്കാലത്ത് വ്യാപകമായി ഷെയർ ചെയ്യപ്പെട്ട ‘ടിന്റുമോൻ’ ഫലിതങ്ങളുടെ കർത്തൃത്വം ആർക്ക് എന്നത് പോലെ, ഇവിടെയും ‘കർത്തൃത്വം’ അജ്ഞാതമായിത്തന്നെ നിൽക്കുന്നു.
പരുഷമായ ഒരു ശൈലി ഭാഷയിൽ കാണാം, പക്ഷേ, ജനപ്രിയമെന്നു തോന്നുന്ന ആശയങ്ങളാണ് പങ്കുവെയ്ക്കുന്നത്. എന്നാൽ, ഏറ്റവും ജനപ്രിയ ആശയങ്ങളാണ് ഇടതുപക്ഷവും ഇന്നു മുന്നോട്ടുവെയ്ക്കുന്നത്. സൈബറിടങ്ങളിലെ സംവാദങ്ങൾപോലെ ‘ഒരവിയൽ രൂപ’ത്തിൽ ആശയങ്ങൾ ആവിഷ്‌കരിക്കാൻ പാർട്ടിക്ക് സാധ്യമല്ല. കാരണം, പാർട്ടി ‘അജ്ഞാതസംഘ’മല്ല. അയഥാർത്ഥമായി സംസാരിക്കുന്നതിനു പരിമിതികളേറെയുണ്ട്. പാർട്ടിയുടെ കർക്കശമായ രീതിശാസ്ത്രം വിശദീകരിക്കേണ്ട ബാധ്യത റഹീമിനുണ്ട്; ‘മുന്നിൽനിന്ന്’ സംസാരിക്കേണ്ടവർക്കുണ്ട്.
‘മറഞ്ഞിരുന്ന്’ സംസാരിക്കുന്ന പോരാളി ഷാജിക്കോ സൈബർ സഖാക്കൾക്കോ ആ രാഷ്ട്രീയ ബാധ്യത ഇല്ല. പാർട്ടിയുടെ രീതിശാസ്ത്രങ്ങൾ വിശദീകരിക്കാനുള്ള രാഷ്ട്രീയ ബാദ്ധ്യത ‘ചുമതലയർപ്പിക്കപ്പെട്ട’ പാർട്ടി അംഗങ്ങൾക്കുണ്ട്. ആത്മപ്രേരിതമായ വാക്കുകൾക്ക് അവിടെ പ്രസക്തിയില്ല. അജ്ഞാതമായിരിക്കുന്നതിന്റെ രാഷ്ട്രീയ സ്വാതന്ത്ര്യം, ദൃഷ്ടിഗോചരനായി മുന്നിൽ നിൽക്കേണ്ട ഒരു സഖാവിനില്ല എന്നതാണ് റഹീം രാഷ്ട്രീയമായി പറയുന്നത്.
അപ്പോഴും, ആ ചോദ്യം ബാക്കിനിൽക്കുന്നു. ആരാണ് പോരാളി ഷാജി? സൂക്ഷ്മ രഹസ്യങ്ങൾ പോലും അറിയാവുന്ന പാർട്ടിക്ക് അതു മാത്രമായി അറിയാതിരിക്കുമോ? ആർക്കറിയാം!