മസ്കത്ത്: മകൾക്ക് ഒരു ചക്ക വേണം. ഒത്തുകിട്ടിയപ്പോൾ ഒരെണ്ണം ലേലം ചെയ്ത് വാങ്ങാമെന്ന് കരുതിയാണ് ഷഹീർ ഇത്തികാട് വിളി തുടങ്ങിയത്. പത്ത് റിയാൽ അടിസ്ഥാന വില നിശ്ചയിച്ചാണ് ലേലം ആരംഭിച്ചത്. ലേലം മൂത്തപ്പോൾ വാശിയായി. എന്തു വിലകൊടുത്തും ചക്ക വാങ്ങണമെന്ന വാശി. ഒടുവിൽ ലേലം ഉറപ്പിച്ചു.
ഏകദേശം എഴുപത്തിരണ്ടായിരം രൂപക്ക്, അതായത് 335 ഒമാനി റിയാലിനാണ് നമ്മുടെ നാടൻ വരിക്ക ചക്ക ലേലത്തിൽ പോയത്.മകളുടെ സന്തോഷത്തിന് വേണ്ടിയാണ് ഇത്രയും വലിയ തുകക്ക് ചക്ക ലേലത്തിൽ പിടിച്ചതെന്ന് ഷഹീർ പറഞ്ഞു. വാശിയേറിയ ലേലത്തിൽ നിരവധി പേർ ആവേശപൂർവം ചക്ക സ്വന്തമാക്കാൻ പോരാടിയെങ്കിലും ഷഹീറിന് തന്നെ ചക്ക സ്വന്തമാകുകയായിരുന്നു. പരമാവധി ഇരുപതിനായിരം രൂപ അതായത് ഏകദേശം നൂറ് ഒമാനി റിയാൽ മാത്രമേ ലഭിക്കൂ എന്നാണ് സംഘാടകർ കരുതിയത്. എന്നാൽ എല്ലാ കണക്കുകൂട്ടലും തെറ്റിച്ച് നമ്മുടെ നടൻ ചക്ക റെക്കോർഡ് തുക സ്വന്തമാക്കി.
ഒമാനിലെ ചാവക്കാടുകാരുടെ കൂട്ടായ്‌മയായ ‘നമ്മൾ ചാവക്കാടുകാർ’ സംഘടിപ്പിച്ച കുടുംബ സംഗമമായ ‘മഹർജാൻ ചാവക്കാട്’ എന്ന പരിപാടിയിൽ നടന്ന കൂട്ട് ലേലത്തിലാണ് ഷഹീർ ഇത്തികാടാണ് മകൾ നൗറീൻ ഷഹീറിന് വേണ്ടി ഇത്രയും വലിയ തുകക്ക് ചക്ക ലേലത്തിൽ പിടിച്ചത്. ഈയിടെ നാട്ടിൽനിന്നും വന്ന കൂട്ടായ്മയിലെ ഒരംഗമാണ് ചക്ക എത്തിച്ചത്. കഴിഞ്ഞ വർഷം നടന്ന ഇതേ പരിപാടിയിൽ ചക്ക ലേലത്തിൽ പോയത് ഏകദേശം ഇരുപത്തിയ്യായ്യിരം രൂപക്ക് ആയിരുന്നു.