തിരുവനന്തപുരം: പ്രതിദിനം 15 കോടിയുടെ വില്പനയും വാങ്ങലും. പക്ഷെ കൺസ്യൂമർ ഫെഡിൽ ആറുവർഷമായി ഓഡിറ്റിങ്ങില്ല. സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തിൽ നിരവധി ചട്ടലംഘനങ്ങളും ക്രമക്കേടുകളുമാണ് കണ്ടെത്തിയത്. 2016 മുതലുള്ള ഓഡിറ്റിംഗ് ആണ് നടത്താതിരുന്നത്. മാത്രമല്ല, എത്ര കോടി രൂപയുടെ ഇടപാട് നടന്നെന്ന കണക്കുപോലും സൂക്ഷിച്ചിട്ടില്ല എന്നത് കൗതുകകരം. കരാറുകാരെ കൈകാര്യം ചെയ്യുന്നതിലും ചട്ടലംഘനമുണ്ട്.
ഏറ്റവും ഒടുവിൽ നടന്ന ഓഡിറ്റിംഗ് 2016- 17 സാമ്പത്തിക വർഷത്തിലാണ്. ഏറ്റവും ഒടുവിൽ കൺസ്യൂമർ ഏർപ്പെട്ട 276 കരാറുകളുടെ വിവരങ്ങൾ പരിശോധിച്ച സഹകരണ വകുപ്പ് കണ്ടെത്തിയത് അടിമുടി ചട്ടലംഘനങ്ങളാണ്. 2018 ലെ ഫിനാൻസ് ആക്ട് പ്രകാരം മുദ്ര പത്രത്തിന്റെ മൂല്യം കരാർ തുകയുടെ 0.1 ശതമാനം ആയിരക്കണമെന്ന ചട്ടം മറികടന്ന് കരാര്‍ എഴുതിയത് മുഴുവൻ 200 രൂപ വിലവരുന്ന മുദ്രപത്രത്തിലാണ്. ലക്ഷങ്ങളുടെ ബാധ്യതയാണ് ഇത് വഴി മാത്രം ഉണ്ടായിട്ടുള്ളത്.
ഔട്ലറ്റുകൾ പ്രവര്‍ത്തിക്കുന്നതും ചട്ടം ലംഘിച്ചു തന്നെ. എല്ലാ കരാറുകളും അതാത് സ്ഥലങ്ങളിൽ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ പേരിലാണ്. ഇതോടെ ബാധ്യത വന്നാലും ഉദ്യോഗസ്ഥര്‍ക്ക് തന്നെ ഉത്തരവാദിത്തം എന്ന സ്ഥിതിയായി. ഉത്സവകാലങ്ങളിൽ സഹകരണ സംഘങ്ങൾ നടത്തുന്ന വിപണികളിലുടെ അനർഹർമായവർ സബസിഡി ആനൂകൂല്യങ്ങൾ കൈപ്പറ്റുന്നുണ്ടെന്നും വകുപ്പ് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.
Read Also:സൂക്ഷിക്കണം; ഈ പ്രദേശങ്ങൾ ഉരുൾപൊട്ടൽ ഭീഷണിയിലാണ്; 5607 ചതുരശ്ര കിലോമീറ്ററാണ് അപകടകരമായ മേഖല