മുംബൈ: 2019ൽ ഉയരത്തിലായിരുന്നു, ഇത്തവണ താഴേക്ക് പോകുമെന്നതല്ലാതെ മറ്റ് മാറ്റങ്ങളൊന്നും ഞങ്ങൾ കാണുന്നില്ല – ലോക്സഭ തെരഞ്ഞെടുപ്പിൽ 2019 ആവർത്തികുക ബി.ജെ.പിക്ക് ബുദ്ധിമുട്ടായിരിക്കുമെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ. ബി.ജെ.പിയുടെ വോട്ട് ശതമാനം വർധിക്കുമായിരിക്കും എന്നാൽ 2019 ആവർത്തിക്കാൻ അവർക്ക് കഴിയില്ല എന്ന് തരൂർ വ്യക്തമാക്കി. ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ഒറ്റക്ക് 370 സീറ്റ് നേടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുക്കയായിരുന്നു അദ്ദേഹം
2019ലെ തെരഞ്ഞെടുപ്പിൽ പല സംസ്ഥാനങ്ങളിലും ബി.ജെ.പി ഉയർന്ന നിലയിലെത്തിയെന്നും അദ്ദേഹം പറഞ്ഞു. എ.ബി.പി നെറ്റ്‌വർക്കിന്‍റെ ഐഡിയാസ് ഓഫ് ഇന്ത്യ ഉച്ചകോടി 3.0-ൽ സഹകരണ ഫെഡറലിസത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു തരൂർ.
“2019ൽ അവർ ഉയരത്തിലായിരുന്നു. ഇത്തവണ താഴേക്ക് പോകുമെന്നതല്ലാതെ മറ്റ് മാറ്റങ്ങളൊന്നും ഞങ്ങൾ കാണുന്നില്ല. എത്രത്തോളം താഴോട്ട് പോകുമെന്നത് പ്രതിപക്ഷത്തിന്‍റെ പ്രചരണം ഫലപ്രദമാകുന്നത് പോലെയിരിക്കും” -തരൂർ പറഞ്ഞു.
2019-ൽ ഹിന്ദി ഹൃദയഭൂമിയിലുടനീളം ബി.ജെ.പി മികച്ച പ്രകടനം കാഴ്ചവച്ചു. ഹരിയാന, രാജസ്ഥാൻ എന്നിവിടങ്ങളിലെ എല്ലാ സീറ്റുകളിലും മധ്യപ്രദേശിലും കർണാടകയിലും ഒരു സീറ്റൊഴികെ മറ്റെല്ലാ സീറ്റുകളും നേടി. ബംഗാളിലും മഹാരാഷ്ട്രയിലും ബിഹാറിലും ബി.ജെ.പി സീറ്റുകൾ നേടിയെന്നും അദ്ദേഹം പറഞ്ഞു.