വിഴിഞ്ഞം തീരത്ത് തമിഴ്നാട് സ്വദേശികളുടെ 2 ട്രോളർ ബോട്ടുകൾ പിടികൂടി; മതിയായ രേഖകളില്ല
തിരുവനന്തപുരം: കേരള തീരത്ത് മതിയായ രേഖകളില്ലാതെ മത്സ്യബന്ധനം നടത്തിയ തമിഴ്നാട് സ്വദേശികളുടെ രണ്ട് ട്രോളർ ബോട്ടുകൾ ഫിഷറീസ് ഡിപ്പാർട്ട്‌മെന്റ് പട്രോളിംഗ് സംഘം പിടികൂടി.
വിഴിഞ്ഞം തീരത്ത് നിന്ന് ഏഴ് കിലോമീറ്റർ അകലെയായിരുന്നു അനധികൃത മത്സ്യബന്ധനം.
തമിഴ്നാട് രാമേശ്വരം സ്വദേശി സെബാസ്റ്റ്യന്റെ ട്രോളർ ബോട്ടും രാമനാഥപുരം സ്വദേശി ആന്റണിയുടെ ട്രോളർ ബോട്ടുമാണ് കസ്റ്റഡിയിലെടുത്തത്.
സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ബോട്ടുകളിലെത്തിയവർക്ക് ആവശ്യമായ രേഖകളില്ലെന്ന് കണ്ടെത്തിയത്.
വിഴിഞ്ഞം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ എസ്. രാജേഷിന്റെ നിർദേശപ്രകാരം ഫിഷറീസ് ഡിപ്പാർട്ട്‌മെന്റ് പട്രോളിംഗ് ബോട്ടിലും ‘ധീര’ എന്ന വള്ളത്തിലുമായി മറൈൻ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് ഇറങ്ങിയതായിരുന്നു.
പട്രോളിംഗിൽ സിവിൽ പൊലീസ് ഓഫീസർ അനിൽ കുമാർ എ, ലൈഫ് ഗാർഡുമാരായ റോബർട്ട്, ജോണി, ജിനു, ബനാൻഷ്യസ്, ഡേവിഡ്‌സൺ ആന്റണി, അലിക്കണ്ണ്, ഹസ്സൻ കണ്ണ്, ഇമാമുദ്ധീൻ എന്നിവർ പങ്കെടുത്തു.
പിടികൂടിയ ബോട്ടുകൾ തുടർ നടപടികൾക്കായി ഫിഷറീസ് വകുപ്പിന്റെ കസ്റ്റഡിയിലാണ്.
English Summary:
During a routine patrol off the Vizhinjam coast in Kerala, the Fisheries Department seized two fishing trawlers operated by natives of Tamil Nadu. While inspecting the area, officials found that the vessels were fishing within seven kilometres of the shoreline and lacked valid documents. As a result, the department immediately took the boats into custody and initiated further legal proceedings.
The operation took place under the direction of the Assistant Director of Fisheries, Vizhinjam. Moreover, marine enforcement officials, along with lifeguards, actively supported the patrol and inspection process.









