ഉപരാഷ്ട്രപതി ഇന്ന് കൊച്ചിയിലെത്തും
കൊച്ചി: ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ ഇന്ന് കേരളത്തിലെത്തും. രണ്ടു ദിവസത്തെ സന്ദർശനത്തിനായാണ് അദ്ദേഹം എത്തുന്നത്.
ഉച്ചയ്ക്കു ശേഷം നാവികസേനാ വിമാനത്താവളത്തില്‍ എത്തുന്ന ഉപരാഷ്ട്രപതി ഇന്നു കൊച്ചിയില്‍ താമസിക്കും.
ഉപരാഷ്ട്രപതിയോടൊപ്പം പത്‌നി ഡോ. സുദേഷ് ധന്‍കറും ഒപ്പമുണ്ടാകും. നാളെ രാവിലെ ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനായി അദ്ദേഹം തൃശൂരിലേക്കു പോകും.
തുടര്‍ന്ന് കളമശേരിയില്‍ തിരിച്ചെത്തുന്ന ഉപരാഷ്ട്രപതി 10.40നു നാഷനല്‍ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസില്‍ (നുവാല്‍സ്) വിദ്യാര്‍ഥികളും അധ്യാപകരുമായി സംവാദം നടത്തും.
അതേസമയം ഉപരാഷ്ടപതിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് കൊച്ചി നഗരത്തില്‍ ഇന്നും നാളെയും ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇന്ന് ഉച്ചയ്ക്ക് 2 മുതല്‍ നേവല്‍ ബേസ്, എംജി റോഡ്, ഹൈക്കോടതി, ബോള്‍ഗാട്ടി ഭാഗങ്ങളിലും നാളെ രാവിലെ 8 മുതല്‍ ഒന്നു വരെ നാഷണല്‍ ഹൈവേ 544, കളമശേരി എസ്സിഎംഎസ്എച്ച്എംടി,
സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡില്‍ തോഷിബ ജംക്ഷന്‍, മെഡിക്കല്‍ കോളജ് റോഡില്‍ കളമശേരി ന്യൂവാല്‍സ് എന്നിവിടങ്ങളിലും ഗതാഗതം നിയന്ത്രിക്കും എന്നാണ് അറിയിപ്പ്.
ഗുരുവായൂരിലും നിയന്ത്രണം
തൃശൂര്‍: ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍ ദര്‍ശനത്തിനെത്തുന്നതിന്റെ ഭാഗമായി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ തിങ്കളാഴ്ച ക്ഷേത്രത്തില്‍ ദര്‍ശന നിയന്ത്രണം ഏർപ്പെടുത്തും.
ഉപരാഷ്ട്രപതിയുടെ സുരക്ഷാ മുന്നൊരുക്കത്തിന്റൈ ഭാഗമായി രാവിലെ 8 മുതല്‍ പത്തു മണി വരെ വിവാഹം, ചോറൂണ്‍, ക്ഷേത്ര ദര്‍ശനം എന്നിവയ്ക്ക് ആണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.
നാളെ നിശ്ചയിച്ചിരിക്കുന്ന വിവാഹം, ചോറൂണ്‍ എന്നിവ രാവിലെ 7 മണിക്ക് മുമ്പോ 10 മണിക്ക് ശേഷമോ നടത്തേണ്ടതാണ്. വിവാഹങ്ങള്‍ നടത്തുന്നതിനായി കൂടുതല്‍ വിവാഹം മണ്ഡപങ്ങള്‍ ഒരുക്കും.
അന്നേ ദിവസം രാവിലെ മുതല്‍ ക്ഷേത്രം ഇന്നര്‍ റിങ്ങ് റോഡുകളില്‍ വാഹന പാര്‍ക്കിങ്ങ് അനുവദിക്കില്ല.
ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനം കഴിയുന്നതുവരെ തെക്കേ നടയുടെ ഇരുവശങ്ങളിലുമുള്ള കടകള്‍ തുറക്കാന്‍ അനുവാദമില്ലെന്നും ഗുരുവായൂര്‍ ദേവസ്വം അറിയിപ്പ് നൽകിയിട്ടുണ്ട്.
പ്രാദേശികം, സീനിയര്‍ സിറ്റിസണ്‍ ദര്‍ശന ക്യൂ എന്നിവ നാളെ രാവിലെ 6 മണിക്ക് അവസാനിപ്പിക്കും.
ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറിന്റെ ഗുരുവായൂര്‍ ക്ഷേത്ര സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ദേവസ്വം ഏര്‍പ്പെടുത്തുന്ന ക്രമീകരണങ്ങളോട് ഭക്തജനങ്ങള്‍ സഹകരിക്കണമെന്ന് ദേവസ്വം ചെയര്‍മാന്‍ ഡോ. വി കെ വിജയന്‍ ,അഡ്മിനിസ്‌ട്രേറ്റര്‍ ഒ ബി അരുണ്‍കുമാര്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
ഗുരുവായൂരപ്പന് ടാങ്കർ ലോറി വഴിപാടായി സമർപ്പിച്ചു
തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി പുത്തൻ ടാങ്കർ ലോറി സമർപ്പിച്ചു. കുടിവെള്ള വിതരണത്തിനായി അശോക് ലൈലാൻഡിന്റെ 12,000 ലിറ്റർ കപ്പാസിറ്റിയുള്ള ടാങ്കർ ലോറിയാണ് സമർപ്പിച്ചത്.
അങ്കമാലി കറുകുറ്റിയിലെ ആഡ്‌ലക്‌സ് മെഡിസിറ്റി ആന്റ് കൺവെൻഷൻ സെന്റർ ഗ്രൂപ്പാണ് വാഹനം നൽകിയത്. ഇന്ന് പന്തീരടി പൂജയ്‌ക്ക് ശേഷം ക്ഷേത്രനട തുറന്നപ്പോഴായിരുന്നു സമർപ്പണ ചടങ്ങ് നടന്നത്.
ക്ഷേത്ര കിഴക്കേ ഗോപുര കവാടത്തിന് മുന്നിൽ വാഹന പൂജ നടത്തി. തുടർന്ന് ദേവസ്വം ചെയർമാൻ ഡോ. വികെ വിജയൻ ആഡ്‌ലക്‌സ് മെഡിസിറ്റി ആന്റ് കൺവെൻഷൻ സെന്റർ മാനേജിംഗ് ഡയറക്‌ടർ പിഡി സുധീശനിൽ നിന്ന് വാഹനത്തിന്റെ താക്കോലും രേഖകളും ഏറ്റുവാങ്ങി.
വഴിപാടുകാരനായ സുധീശനെ ദേവസ്വം ചെയർമാൻ പൊന്നാടയണിയിച്ചു ആദരിച്ചു. നിലവിളക്കും ഉപഹാരമായി നൽകി. തുടർന്ന് കളഭവും പഴവും പഞ്ചസാരയും തിരുമുടി മാലയും നെയ്‌പായസവും അടങ്ങുന്ന ഗുരുവായൂരപ്പന്റെ പ്രസാദങ്ങളും അദ്ദേഹത്തിന് സമ്മാനിച്ചു.
Summary: Vice President Jagdeep Dhankhar will arrive in Kerala today for a two-day visit. He is scheduled to land at the Naval Airport in the afternoon and will stay in Kochi tonight as part of his official engagements.