തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാൻ ഒരാളെ കൂടി കൊലപ്പെടുത്താൻ ലക്ഷ്യമിട്ടിരുന്നതായി സൂചന. ബന്ധുവായ പെൺകുട്ടിയെയും പിതൃമാതാവിനെയും കൊലപ്പെടുത്തിയ ശേഷം സ്വർണം തട്ടിയെടുക്കാനായിരുന്നു പദ്ധതി. പെൺകുട്ടിയുടെ മാല കൈക്കലാക്കാൻ ശ്രമിച്ചെങ്കിലും ഇതിന് സാധിച്ചില്ല.
കടമായി മാല വേണമെന്നും ക്ലാസ് കഴിഞ്ഞ് നെടുമങ്ങാട് വഴി വന്നാൽ മതിയെന്നും അഫാൻ പെൺകുട്ടിയോട് പറഞ്ഞിരുന്നു. എന്നാൽ കടം നൽകാൻ പറ്റില്ല എന്നുപറഞ്ഞ് പെൺകുട്ടി ഒഴിഞ്ഞു മാറുകയായിരുന്നു. മാതാവ് ഷെമിയെക്കൊണ്ടും പെൺകുട്ടിയിൽ നിന്ന് മാല വാങ്ങാൻ ശ്രമിച്ചെങ്കിലും അതും പരാജയപ്പെട്ടു. തുടർന്നാണ് പിതൃമാതാവ് സൽമാബീവിയുടെ മാല തട്ടിയെടുക്കാൻ അഫാൻ ലക്ഷ്യമിട്ടത്.
കുടുംബത്തിൽ കടബാധ്യത വർധിച്ചതോടെ പിതാവിന്റെ ബന്ധുക്കൾ തുടർച്ചയായി ഷെമിയെ കുറ്റപ്പെടുത്തുന്നതു തന്നെ ചൊടിപ്പിച്ചിരുന്നുവെന്നും പ്രതി പൊലീസിനു മൊഴി നൽകിയിട്ടുണ്ട്. അതേസമയം രണ്ടാംഘട്ട തെളിവെടുപ്പ് പൂർത്തിയാക്കിയതിനെ തുടർന്ന് അഫാനെ ഇന്നലെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി. അടുത്ത കേസിന്റെ തെളിവെടുപ്പിനായി വെള്ളിയാഴ്ച വെഞ്ഞാറമൂട് പോലീസ് കസ്റ്റഡിയിൽ വാങ്ങും.
അതേസമയം വെഞ്ഞാറമൂട് സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞിരുന്ന ഷെമി ആശുപത്രി വിട്ടു. ആരോഗ്യനില മെച്ചപ്പെട്ടതിനെത്തുടർന്നാണ് ഷെമി ആശുപത്രി വിട്ടത്. തുടർചികിത്സ വേണ്ട ഷെമിയെ, വെഞ്ഞാറമൂട് പ്രവർത്തിക്കുന്ന അഗതി മന്ദിരത്തിലേക്കാണ് മാറ്റിയത്.